”അവര്‍ക്ക് പൃഥ്വിരാജിനെ അറിയാമായിരുന്നെങ്കില്‍ റോക്കി ബായിക്ക് പൃഥ്വി ശബ്ദം നല്‍കുമായിരുന്നു” ; വെളിപ്പെടുത്തലുമായി ശങ്കര്‍ രാമകൃഷ്ണന്‍
1 min read

”അവര്‍ക്ക് പൃഥ്വിരാജിനെ അറിയാമായിരുന്നെങ്കില്‍ റോക്കി ബായിക്ക് പൃഥ്വി ശബ്ദം നല്‍കുമായിരുന്നു” ; വെളിപ്പെടുത്തലുമായി ശങ്കര്‍ രാമകൃഷ്ണന്‍

ബോക്സ്ഓഫീസില്‍ വന്‍ നേട്ടവും കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ് കെജിഎഫ് ചാപ്പ്റ്റര്‍ 2. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1200 കോടി കടന്നിരുന്നു. വിഷുവിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ കെ.ജി.എഫ് 2-ന് ഇന്ത്യയിലെമ്പാടുനിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഠന്‍, ശ്രീനിധി ഷെട്ടി എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍. ചിത്രത്തിന്റെ മലയാളം പതിപ്പിന് പിന്നില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു.കെ.ജി.എഫ്. ചാപ്റ്റര്‍ 2വിന്റെ മലയാളം ഡബ്ബിങ് ഡിക്ടക്ടര്‍ ആയി പ്രവര്‍ത്തിച്ചതും ചിത്രത്തിന്റെ സംഭാഷണങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയതുമെല്ലാം ഇദ്ദേഹം തന്നെയായിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം. പൃഥ്വി വഴിയാണ് ശങ്കര്‍ ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. കെ.ജി.എഫ് ടീമിന് പൃഥ്വിരാജിനെ നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷേ യഷിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുക പൃഥ്വി ആയിരുന്നേനെ എന്ന് ശങ്കര്‍ അഭിമുഖത്തില്‍ പറയുന്നു. കെജിഎഫ് ചിത്രത്തിന്റെ ഡബ്ബിംങിനായി നിരവധി പേരായിരുന്നു കേരളത്തില്‍ നിന്ന് വന്നത്. വോയ്‌സ് കാസ്റ്റിംങ് ഓഡീഷന് ശേഷമായിരുന്നു അവര്‍ ബാംഗ്ലൂരുവില്‍ എത്തിയത്. പലരുടേയും വോയിസ് എടുത്ത് നമ്മള്‍ ടീമിന് നല്‍കിയിരുന്നു. അതില്‍ നിന്ന് അവരുടെ എക്സ്പേര്‍ട്ട് കമ്മിറ്റിയടങ്ങുന്ന ആള്‍ക്കാരാണ് ഇന്ന കഥാപാത്രത്തിന് ഇന്നയാള്‍ എന്ന് സെലക്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

കെജിഎഫ് 2നായി അവര്‍ നാല് വര്‍ഷമായിരുന്നു എടുത്തത്. ഓരോ കഥാപാത്രവും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മൂളണമെന്നും വരെ അവര്‍ നിര്‍ദേശങ്ങള്‍ തന്നിരുന്നു. കെജിഎഫ് വണ്ണില്‍ ആരാണ് യാഷിന്റെ കഥാപാത്രമായ റോക്കി ഭായ്ക്ക് ശബ്ദം നല്‍കിയത് അവര്‍ തന്നെ രണ്ടിലും ചെയ്യണമെന്ന് അവര്‍ പറഞ്ഞിരുന്നു. കാരണം അതിലെ ഡയലോഗുകളൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ആദ്യ ഭാഗം കണ്ട് വരുന്നവര്‍ക്ക് രണ്ടാം ഭാഗം കാണുമ്പോള്‍ ഒരു കല്ലുകടി തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു.

ആദ്യഭാഗത്തിന്റെ സമയത്ത് അവര്‍ക്ക് പൃഥ്വിരാജിനെ അറിയാമായിരുന്നെങ്കില്‍ റോക്കി ഭായ്ക്ക് ഒരുപക്ഷേ പൃഥ്വി ശബ്ദം നല്‍കുമായിരുന്നു. അങ്ങനെ ഒരു ഐഡിയ അവര്‍ക്കുണ്ടായിരുന്നു. ഫസ്റ്റ് പാര്‍ട്ട് ചെയ്തിരുന്നെങ്കില്‍ സെക്കന്റ് പാര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിനും ഒരു ത്രില്ലുണ്ടാകുമായിരുന്നു. എന്നാല്‍ പൃഥ്വിയുടെ ശബ്ദവും അരുണിന്റെ ശബ്ദവുമൊന്നും യഷിന്റെ യഥാര്‍ത്ഥ ശബ്ദവുമായി ഒരു ബന്ധവുമില്ലെന്നതാണ് മറ്റൊരു സത്യം. ശബ്ദം എന്നത് മാത്രമല്ല ഒരു ഡയലോഗ് പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്റ്റൈല്‍ ഉണ്ട്. പുള്ളി പറയുന്നതുപോലെ ആ ഡയലോഗ് പറയാന്‍ പാടാണെന്നും അദ്ദേഹം പറയുന്ന രീതി തന്നെ വളരെ വ്യത്യസ്തമാണെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

യാഷ് പറയുന്നത് പോലെ തന്നെ വേണമെന്ന് നിര്‍ബന്ധിക്കുന്നവര്‍ ഡബ്ബിങ് ചെയ്യുന്നതിന്റെ സൈഡില്‍ ഉണ്ടാവും. അദ്ദേഹത്തിന്റെ അബിനയം നേരിട്ട് കണ്ട ഒരു അസോസിയേറ്റ് ഡയറക്ടര്‍ തൊട്ടടുത്ത് ഇരിക്കുന്നുണ്ടാവും. പാവപ്പെട്ട വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റ് ബുത്തിനകത്തും ഇതിന്റെ ഇടയില്‍ ഒരു ടെസ്റ്റും പിടിച്ച് ഞങ്ങളും ഇരിക്കുന്നുണ്ടാവും. അത് മാത്രം മതിയെന്ന് പറഞ്ഞ് നിഷ്‌കര്‍ഷത പുലര്‍ത്തുന്ന അസോസിയേറ്റ് ഡയറക്ടറുടെ കൂടെ ഇരുന്ന വര്‍ക്ക് ചെയ്യുന്നത് വന്‍ ടാസ്‌കാണെന്നും ശങ്കര്‍ വ്യക്തമാക്കുന്നു.