‘ആദ്യമായി ഒരു നടന് വേണ്ടി സിനിമയെടുത്തു, ആ തീരുമാനത്തിന് പിന്നില്‍ മമ്മൂട്ടിയുടെ വാശി’ ;  സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു
1 min read

‘ആദ്യമായി ഒരു നടന് വേണ്ടി സിനിമയെടുത്തു, ആ തീരുമാനത്തിന് പിന്നില്‍ മമ്മൂട്ടിയുടെ വാശി’ ; സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു

ലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമും മീരാ ജാസ്മിനും ഒന്നിച്ച മകള്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. മകള്‍ എന്ന സിനിമയിലൂടെ വീണ്ടും സത്യന്‍ അന്തിക്കാട് ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് സിനിമ കൂടിയായിരുന്നു മകള്‍. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് അദ്ദേഹം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അഭിനയത്തില്‍ എന്നും മലയാളികള്‍ക്ക് ഒരു അത്ഭുതമായ മെഗാസ്റ്റര്‍ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹം വാചാലനായി.

തന്റെ ജീവതത്തില്‍ ഒരു നടന് വേണ്ടി സിനിമ ചെയ്തത് ഒരിക്കല്‍ മാത്രമാണെന്നും അത് മമ്മൂട്ടിയെന്ന അദ്ഭുത പ്രതിഭയ്ക്ക് വേണ്ടിയായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. സാധാരണയായി ഒരു വിഷയമാണ് തന്റെ സിനിമകളില്‍ മെയിന്‍ ആയിട്ട് ഉണ്ടാവാറുള്ളത്. എന്നാല്‍ ജീവിതത്തില്‍ നടനു വേണ്ടി സിനിമ ചെയ്തത് ഒരിക്കല്‍ മാത്രമാണ്. അങ്ങനെ പുറത്തിറങ്ങിയ ചിത്രമായിരുന്നു അര്‍ത്ഥം. എന്റെ രീതികള്‍ മാറ്റിയത് മമ്മൂട്ടിക്ക് വേണ്ടി മാത്രമായിരുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് ഞാന്‍ അര്‍ത്ഥം ചെയ്തത്. കിന്നാരത്തിലും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റിലും ഗസ്റ്റ് റോളില്‍ എത്തിയിരുന്നുവെങ്കിലും ശ്രീധരന്റെ ഒന്നാം തിരുമുറിവിലാണ് മമ്മൂട്ടി തന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നന്നായി ചെയ്തുവെങ്കിലും എന്റെ മറ്റ് ചിത്രങ്ങളെപ്പോലെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് സൂപ്പര്‍ഹിറ്റായില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഒരു ദിവസം ഒരു സെറ്റില്‍വെച്ച് മമ്മൂട്ടി എന്നെ കണ്ടപ്പോള്‍ പറഞ്ഞു, നിങ്ങള്‍ നാടോടിക്കാറ്റും വരവേല്‍പ്പുമൊക്കെ എടുക്കുന്നുണ്ട്. മോഹന്‍ലാലിനെ വച്ച് ധാരാളം ഹിറ്റുകള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടെന്നും തനിക്കും ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ വേറെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെവെച്ച് ഹിറ്റ് ചിത്രം ഉണ്ടാക്കാന്‍ സാധിക്കാത്തത് തന്റെ കുറ്റം കൊണ്ടാണെന്നും മമ്മൂട്ടി എന്നോട് പറയുകയുണ്ടായി. ആ വാക്കുകള്‍ വല്ലാതെ ഉള്ളില്‍കൊള്ളുകയും അങ്ങനെ വേണു നാഗവള്ളിയോട് പറഞ്ഞു. മമ്മൂട്ടിയെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കണമെന്നാണ് വേണുവിനോട് പറഞ്ഞത്. വിചാരിച്ചത് പോലെ വന്നതോടെ സിനിമ ഹിറ്റായെന്നും മമ്മൂട്ടിയുടെ മുന്നില്‍ മാനം കാത്തുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒരാളാണ്. പുറമേയുള്ള ഗൗരവം ഒറു മുഖംമൂടിയാണ്. മമ്മൂട്ടി വളരെ സിന്‍സിയര്‍ ആയിട്ടുള്ള സുഹൃത്താണ്. മമ്മൂട്ടിയെ നമുക്ക് എളുപ്പത്തില്‍ കരയിപ്പിക്കാന്‍ സാധിക്കും. നമ്മള്‍ വളരെ സിന്‍സിയറായിട്ടുള്ള കാര്യം പറഞ്ഞാല്‍ മമ്മൂട്ടിയുടെ കണ്ണ് നിറയും. ഒരാള്‍ക്ക് കരയാന്‍ സാധിക്കുക എന്ന് പറയുന്നത് വലിയൊരു ക്വാളിറ്റിയാണ്. ഒരു പുതിയ സംവിധായകന്‍ നല്ലൊരു സ്‌കില്‍ ഉള്ള ആളാണെന്ന് തോന്നിയാല്‍ മമ്മൂട്ടി അയാളെ പിക്കെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.