ചിത്രത്തിന് പിന്നിലെ ഹിഡന്‍ അജണ്ടയെ കുറിച്ചോര്‍മ്മിപ്പിച്ച് വാട്സ് ആപ്പിലും, മെസഞ്ചറിലും വരുന്നവരിലും കുട്ടനുണ്ട്; ‘പുഴു’ എന്ന സിനിമയെ കുറിച്ച് തുറന്നു പറച്ചിലുമായി ശാരദ കുട്ടി
1 min read

ചിത്രത്തിന് പിന്നിലെ ഹിഡന്‍ അജണ്ടയെ കുറിച്ചോര്‍മ്മിപ്പിച്ച് വാട്സ് ആപ്പിലും, മെസഞ്ചറിലും വരുന്നവരിലും കുട്ടനുണ്ട്; ‘പുഴു’ എന്ന സിനിമയെ കുറിച്ച് തുറന്നു പറച്ചിലുമായി ശാരദ കുട്ടി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റത്തീന എന്ന പുതുമുഖ സംവിധായിക ചെയ്ത ചിത്രമാണ് പുഴു. വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് റത്തീന ആരാധകരുടെ കൈയ്യടി നേടി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ അഭിനയമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട കാര്യം. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡില്‍ പ്രത്യക്ഷപ്പെടുകതയാണ് പുഴുവിലൂടെ. കുട്ടന്‍ എന്ന് വിളിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഴു കണ്ട പ്രേക്ഷകരെല്ലാം മമ്മൂട്ടിയുടെ അഭിനയത്തേയും, റത്തീന എന്ന പുതുമുഖ സംവിധായികയെയും പുകഴ്ത്തി കൊണ്ട് ഇതിനോടകം തന്നെ രംഗത്ത് എത്തിയിരുന്നു. ആദ്യ സിനിമയായ ‘പുഴു’ വില്‍ ഇതുപോലൊരു വിഷയം തിരഞ്ഞെടുക്കാന്‍ തയ്യാറായ റത്തീനയ്ക്ക് കൈയ്യടി കൊടുക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തില്‍ പലയിടങ്ങളിലും അനുഭവപ്പെടുന്ന ഇഴച്ചില്‍ ആസ്വാദനത്തെ ബാധിക്കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

വ്യത്യസ്ത അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞ ‘പുഴു’ വിനെ കുറിച്ച് തുറന്ന് പറയുകയാണ് മലയാള നിരൂപകയും പരിഭാഷകയുമായ എസ് ശാരദക്കുട്ടി. പുഴു കണ്ടിട്ട്, മമ്മൂട്ടി അവതരിപ്പിച്ച കുട്ടനെ പോലെ ഒരു ബ്രാഹ്മണന്‍ ഇന്ന് എവിടെയുണ്ട് എന്ന് അമ്പരക്കുന്നവരോടാണ് എന്ന് തുടങ്ങുന്നതാണ് ശാരദ കുട്ടിയുടെ കുറിപ്പ്. അയാള്‍ എന്റെയും നിങ്ങളുടെയും ഉള്ളിലുണ്ടെന്നും, അയാള്‍ ഉള്ളിലേക്കു വിരല്‍ ചൂണ്ടി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും, എന്റെ കൂടെ എന്റെ ചുറ്റും ജീവിക്കുന്നവരിലെല്ലാം അയാളെ ഞാന്‍ കാണുന്നുണ്ടെന്നും ശാരദ കുട്ടി കുറിപ്പില്‍ പറയുന്നു.

കൂടാതെ, ചിത്രത്തിന് പിന്നിലെ ഹിഡന്‍ അജണ്ടയെ കുറിച്ചോര്‍മ്മിപ്പിച്ച് മെസഞ്ചറിലും വാട്‌സ് ആപ്പിലും വരുന്നവരിലും കുട്ടനുണ്ട് എന്ന് ശാരദ കുട്ടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മമ്മൂട്ടിയുടെ നിസ്സംഗമെന്നും നിര്‍വ്വികാരമെന്നും നിര്‍മ്മമമെന്നും തോന്നിപ്പിക്കുന്ന ആ ചലനങ്ങള്‍ എത്രമാത്രം ഭയപ്പെടുത്തുന്നതാണെന്ന് അവര്‍ കുറിപ്പിലൂടെ ചോദിക്കുന്നു. ജാത്യധികാരഭീകരതയുടെയും, സാമ്പത്തികാധികാര ധാര്‍ഷ്ട്യത്തിന്റെയും പാട്രിയാര്‍ക്കല്‍ അധികാരഘടനയുടെയും ക്രൂരവും കഠിനവുമായ ദുര്‍വ്വാശികള്‍ കുട്ടന്റെയുള്ളില്‍ എത്രയുണ്ടോ അത്ര തന്നെ നമ്മുടെ ഉള്ളിലുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സിനിമ. നിശ്ശബ്ദനായ ഒരാള്‍ എത്ര തിടുക്കത്തിലാണ് കരുക്കള്‍ നീക്കുന്നത് എന്നതിനുള്ള ഉദാഹരണമാണിത്.

കെവിന്‍ എന്ന യുവാവിന്റെ ദുരഭിമാനക്കൊല നമ്മളെ ഏവരെയും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ദളിത്ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പാണ് തട്ടിക്കൊണ്ട് പോകലിലും കൊലപാതകത്തിലും കലാശിച്ചതെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. അത് തന്നെയാണ് ശാരദ കുട്ടി ഇവിടെയും സൂചിപ്പിക്കുന്നത്. കെവിനെ ശാരീരികമായി ആക്രമിക്കുകയും അവനെ കൊല്ലുകയും ചെയ്തവരേക്കാള്‍, താന്‍ കേട്ടത്, ചുറ്റും നിന്ന് അവനതു കിട്ടണം, അവള്‍ക്കങ്ങനെ തന്നെ വേണം, പെണ്ണിനെ കയറൂരി വിട്ട വീട്ടുകാരെ തല്ലണം, എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു. അങ്ങനെയുള്ള ദുരഭിമാനത്തിന്റെയും, ജാതിയുടെയും ചിന്തകളെല്ലാം കൂടി ഒന്നിച്ചൊരാളില്‍ കണ്ടതാണ് പുഴുവിലെ കുട്ടനിലെന്നാണ് ശാരദ കുട്ടി തുറന്നു പറയുന്നത്.

ഇതൊരു കുട്ടപ്പന്റെയും ഭാരതിയുടെയും കുട്ടന്റെയും കിച്ചന്റെയും അമീറിന്റെയും പോളിന്റെയും സ്വകാര്യ പ്രശ്‌നമല്ലെന്നും, ജാത്യധികാര – പുരുഷാധികാര ശാസനകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ രക്തസാക്ഷികളാകേണ്ടി വന്ന നിരവധി പേര്‍ നമ്മുടെ ചരിത്രത്തിലുണ്ടെന്നുമാണ് ശാരദ കുട്ടി കുറിപ്പിലൂടെ ചൂണ്ടി കാട്ടുന്നത്. മാനസികമായും ശാരീരികമായും ജാതീയമായും സാമ്പത്തികമായുമുള്ള സംഘര്‍ഷങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന സത്യമാണ് പുഴുവെന്ന ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. പുഴു കാണുമ്പോള്‍ താന്‍ പലവട്ടം തലകുനിച്ചെന്നു പറഞ്ഞു കൊണ്ടാണ് ശാരദ കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശാരദ കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaradakutty.madhukumar%2Fposts%2F5528924850454062&show_text=true&width=500″ width=”500″ height=”755″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>