‘ലോകസിനിമയിൽ ഇതാദ്യം’; സിബിഐ 5 ഭാഗം ചെയ്ത് ചരിത്രം രചിച്ച് മെഗാസ്റ്റാർ മമ്മൂട്ടി & ടീം
1 min read

‘ലോകസിനിമയിൽ ഇതാദ്യം’; സിബിഐ 5 ഭാഗം ചെയ്ത് ചരിത്രം രചിച്ച് മെഗാസ്റ്റാർ മമ്മൂട്ടി & ടീം

മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സേതുരാമയ്യര്‍ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദ ബ്രയ്ന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്‌ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചും ഈ കഥാപാത്രവുമായുള്ള തന്റെ 35 വര്‍ഷത്തെ യാത്രയെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍ കെ മധു. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്കും സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനും രചയിതാവ് എസ് എന്‍ സ്വാമിയ്ക്കും ഒപ്പമുള്ള 35 വര്‍ഷത്തെ യാത്രയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ പറയുന്നത്. സേതുരാമയ്യര്‍ ഗെറ്റപ്പിലെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. 1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ലെ ജാഗ്രത, 2004ലെ സേതുരാമയ്യര്‍ സിബിഐ, 2005ലെ നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ പരമ്പരയിലെ മുന്‍ ചിത്രങ്ങള്‍. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ്, വിക്രം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ജഗതിശ്രീകുമാര്‍ തുടങ്ങിയവരും സേതുരാമയ്യര്‍ സീരീസിലെ താരങ്ങളാണ്. ഇത്തവണയും സേതുരാമയ്യര്‍ ഞെട്ടിക്കും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. കാലത്തിന് അനുസരിച്ചുള്ള എല്ലാ മാറ്റങ്ങളും ചേരുവകളും ചിത്രത്തില്‍ ഉണ്ടാകും. മുകേഷ്, സായ്കുമാര്‍,ആശ ശരത്ത്,അനൂപ് മേനോന്‍, രന്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി പഴയതും പുതിയതുമായ തലമുറയില്‍പ്പെട്ട താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് വരാന്‍ പോകുന്നത്.

 

പ്രേക്ഷകര്‍ മാത്രമല്ല അണിയറ പ്രവര്‍ത്തകരും ഒട്ടും ആവേശം ചോരാതെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. സേതുരാമയ്യര്‍ എപ്പോഴും കാവല്‍ ആണെന്നും ബുദ്ധിമാനായ പട്ടര്‍ ചാര്‍ജെടുക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ചിത്രം പ്രഖ്യാപിക്കുന്നത് തന്നെ. ഇത് മലയാള സിനിമയുടെ ചരിത്രനിമിഷമാണെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ സിനിമയെ വിശേഷിപ്പിച്ചിരുന്നു.

ലോക സിനിമ ചരിത്രത്തില്‍ തന്നെ സേതുരാമയ്യര്‍ അപൂര്‍വ്വ സംഭവമാണെന്ന് നേരത്തെ സംവിധായകന്‍ മധു പറഞ്ഞിരുന്നു. ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് സിബിഐയുടെ അഞ്ചാം പതിപ്പോടെ മലയാള സിനിമ സ്വന്തമാക്കുന്നത്. കൈ പിന്നില്‍ കെട്ടി അന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ ഒരു ഓളം തന്നെയാണ്. ഇത് എക്കാലത്തെയും ട്രെന്‍ഡും ആയിരുന്നു. അതുകൊണ്ട് ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ തന്നെ മുഖം വ്യക്തമാവാത്ത തരത്തില്‍ സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആയിരുന്നു. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്നായിരുന്നു മമ്മൂട്ടി ഇതിന് നല്‍കിയിരുന്ന ക്യാപ്ഷന്‍. ചിത്രത്തിന്റെ പൂജ ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെലും റിലീസിങ് ക്യാമ്പുകളില്‍ ആരാധകര്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സേതുരാമയ്യര്‍ എന്ന ബുദ്ധിമാനായ കുറ്റാന്വേഷകന്റെ പുതിയ രീതികള്‍ കേരളം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.