“സിനിമയിൽ ക്രഷ് തോന്നിയ നടൻ മോഹൻലാൽ മാത്രം” ; ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നു എന്ന് രചന നാരായണൻകുട്ടി
1 min read

“സിനിമയിൽ ക്രഷ് തോന്നിയ നടൻ മോഹൻലാൽ മാത്രം” ; ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നു എന്ന് രചന നാരായണൻകുട്ടി

മോഹൻലാലിൻറെ ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നെന്ന് രചന നാരായണൻകുട്ടി. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ സഹ അഭിനേത്രി കൂടിയായ രചന അനുഭവങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഹിറ്റാകും എന്ന് കരുതി ഫ്ലോപ്പായ സിനിമ ഏതെന്ന ചോദ്യത്തിന് പൊതുവെ സിനിമയിൽ വലിയ പ്രതീക്ഷകൾ വയ്ക്കാറില്ലെന്നും ഹിറ്റാകും എന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ടെന്ന് രചന പറഞ്ഞു. പാളിപ്പോയ സിനിമ എന്നൊന്നില്ല. സിനിമകൾ നന്നാവുന്നതും മോശമാവുന്നതും നമ്മുടെ മനസിലാണ്. എനിക്ക് ഞാൻ ചെയ്ത എല്ലാ സിനിമയും പുതിയ അനുഭവം തന്നെയാണ്.രചന വാചാലയായി.



ചലച്ചിത്രനടി, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയാണ് രചന നാരായണന്‍കുട്ടി. സിനിമയിൽ ക്രഷ് തോന്നിയ നടൻ ആരാണെന്ന ചോദ്യത്തിന് അത് ലാലേട്ടൻ തന്നെയാണെന്നും. കുഞ്ഞുനാൾ മുതൽ മനസ്സിൽ ഉള്ളതാണെന്നും രചന പറഞ്ഞു. ഇന്ന് വിമർശനം എന്നൊന്നില്ല. പകരം ട്രോൾസ് ആണ്. അത് മുൻപൊക്കെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു കാലത്ത് ഫോണിൽ ഇൻസൾട്ട് എന്ന ഫോൾഡറും അതിൽ കുറെ മെസേജസും ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും എല്ലാം ഡിലീറ്റ് ചെയ്‌തെന്നും രചന പറഞ്ഞു. കലാമണ്ഡലം ഗോപി ആശാൻ തന്റെ ഫാൻ ആണെന്ന് ഒരു വേദിയിൽ പറഞ്ഞത് ജീവിതത്തിൽ അഭിമാനം തോന്നിയ നിമിഷമാണെന്ന് രചന പുഞ്ചിരിയോടെ പറഞ്ഞു.



മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. പരമ്പരയിൽ വത്സലയായി നിറഞ്ഞാടിയ രചന അധ്യാപന രംഗത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായെത്തിയ ലക്കിസ്റ്റാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി രചന നായികയായി അഭിനയിച്ചത്.പിന്നീട് പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഏറ്റവും ഒടുവിലായി ആറാട്ടിൽ നെയ്യാറ്റിൻകര ഗോപനൊപ്പം രുഗ്മിണിയായും രചന അഭിനയിച്ചു.



ഫെബ്രുവരി 18നാണ് ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ആറാട്ട് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച നെയ്യാറ്റിൻകര ഗോപൻ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ചിത്രത്തിലെ കോമഡി ആക്ഷന്‍ രംഗങ്ങള്‍ തികച്ചും അനായാസമായാണ് മോഹൻലാൽ കൈകാര്യം ചെയ്ത്. ഗാനരംഗങ്ങളിൽ പ്രൗഢമായ ഗെറ്റപ്പോടെ വന്ന മോഹൻലാലിനെ ആർപ്പുവിളികളാൽ പ്രേക്ഷകർ ആഘോഷമാക്കി. ചിത്രത്തിൽ മോഹൻലാലിനൊപ്പം രചന നാരായണന്‍കുട്ടി , ശ്രദ്ധ ശ്രീനാഥ് , ഷീല, സ്വാസിക, മാളവിക, നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു എന്നിവരും അഭിനയിച്ചു.