നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു;  അന്ത്യം ചെന്നൈയിലെ ഫ്‌ളാറ്റില്‍
1 min read

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്‌ളാറ്റില്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്ത്രണ്ടോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ആരവം എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതുപോലെ, 1979 ല്‍ പുറത്തിറങ്ങിയ തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. പിന്നീട് പുറത്തിറങ്ങിയ ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമാ രംഗത്ത് നിലയുറച്ചത്.

തിരുവനന്തപുരം സ്വദേശിയായ പ്രതാപ് പോത്തന്‍. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിലും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലുമായിട്ടായിരുന്നു. പിന്നീട് മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറി. ഇവിടെ വെച്ച് നാടകാഭിനയത്തില്‍ സജീവമാവുകയും. സിനിമാ രംഗത്ത് പ്രവേശിക്കുകയുമായിരുന്നു. അദ്ദേഹത്തിന് മലയാള സിനിമയില്‍ ലഭിച്ചതിനേക്കാള്‍ അവസരം കിട്ടിയത് തമിഴ് സിനിമയില്‍ ആയിരുന്നു.

അദ്ദേഹം അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും പ്രവേശിച്ചു. 1987 ല്‍ പുറത്തിറങ്ങിയ ഋതുഭേദം എന്ന സിനിമ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നതാണ്. പിന്നീട് ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. തമിഴ് സിനിമയില്‍ സജീവമായ അദ്ദേഹം ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.