“ഒരു രഞ്ജിത്ത് ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നു, വേറെ രഞ്ജിത്ത് സ്റ്റേജിൽ ഭാവനയെ സ്വീകരിക്കുന്നു”: സോഷ്യൽ മീഡിയയിൽ രഞ്ജിത്തിനെ പരിഹസിച്ച് പോസ്റ്റ്‌
1 min read

“ഒരു രഞ്ജിത്ത് ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നു, വേറെ രഞ്ജിത്ത് സ്റ്റേജിൽ ഭാവനയെ സ്വീകരിക്കുന്നു”: സോഷ്യൽ മീഡിയയിൽ രഞ്ജിത്തിനെ പരിഹസിച്ച് പോസ്റ്റ്‌

ഏതൊരു വ്യക്തിയ്ക്കും ഇന്ത്യൻ ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലിക അവകാശങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ” അഭിപ്രായ സ്വാതന്ത്ര്യം”. ഈ സ്വാതന്ത്ര്യത്തെ കൂടുതൽ ആളുകളും ഇന്ന് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതാകട്ടെ സമൂഹമാധ്യങ്ങൾ വഴിയും. അത്തരത്തിലൊരു അഭിപ്രായ പ്രകടനം തൻ്റെ ഫേസ്ബുക് അക്കൗണ്ട് വഴി നടത്തിയിരിക്കുകയാണ് അഡ്വ : അനൂപ് വി .ആർ എന്ന വ്യക്തി. എന്തുകൊണ്ടാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം അഥവാ എഴുത്ത് ഇത്രമാത്രം ശ്രദ്ധ നേടിയതെന്ന് ചോദിച്ചാൽ അതിന് പിന്നിൽ തക്കതായ ചില കാരണങ്ങൾ നിലനിൽക്കുന്നുണ്ട്. വെറുമൊരു കുറിപ്പ് എന്ന നിലയ്ക്ക് മാത്രം അനൂപിൻ്റെ എഴുത്തിനെ നോക്കികാണാൻ സാധിക്കുകയില്ല.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം. കഴിഞ്ഞ ദിവസം ( ഇന്നലെ ) 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി . ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി എത്തിയത് നടി ഭാവനയായിരുന്നു. സർപ്രൈസ്‌ അതിഥിയായിട്ടാണ് താരം വേദിയിലെത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടന വേളയിലെ മുഖ്യ അതിഥി കൂടിയായിരുന്നു ഭാവന. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തായിരുന്നു ഭാവനയെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്തത്. നിറഞ്ഞ മനസോടെ വൻ ആരവങ്ങളോടെയും, കയ്യടിയോടെയുമാണ് സദസ് ഭാവനയെ സ്വാഗതം ചെയ്തത്. വലിയ ആൾകൂട്ടം പരിപാടിയുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു.

ഭാവനയെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്‌തത്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തായിരുന്നു. സംവിധായകൻ രഞ്ജിത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു …

” ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിൻ്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദ്രമായി ഈ ചടങ്ങിലേയ്ക്ക് ക്ഷണിക്കുന്നു,” എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

രഞ്ജിത്തിൻ്റെ സ്വാഗത പ്രഭാഷണത്തിന് നേരേ നർമ്മം കലർത്തി രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് അനൂപ് വി. ആർ തൻ്റെ എഴുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. രഞ്ജിത്ത് ഭാവനയെ സ്വാഗതം ചെയ്തത കാര്യത്തെ പരാമർശിച്ചും , ഇതേ ആൾ തന്നെ ചെയ്ത മറ്റൊരു പ്രവൃത്തിയെ ചൂണ്ടികാണിച്ചും കൊണ്ടാണ് അനൂപിൻ്റെ കുറിപ്പ്.

അനൂപിൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ :

രഞ്ജിത്തിന്റെ മായാമയൂരം സിനിമ കണ്ടിട്ടുള്ളവർ മറന്നിട്ടുണ്ടാവില്ലാ . ഒരു മോഹൻലാൽ പരിഷ്കാരിയായി നഗരത്തിൽ ജീവിക്കുന്നു.മറ്റേ ആൾ നാട്ടിൽതനി നാട്ടിൻപുറത്ത്കാരൻ . അതുപോലെയാണ് ഇപ്പോൾ സംഭവിച്ചതും. ഒരു രജ്ഞിത് ജയിലിൽ പോയി പ്രതിയായ ദിലീപിനെ സന്ദർശിക്കുന്നു. അതേ സമയം വേറെ രജ്ഞിത്ത് സ്റ്റേജിൽ ഭാവനയെ സ്വീകരിക്കുന്നു. ഇനി ആ സിനിമ ബോധിക്കാത്തവർക്ക് രജ്ഞിത്തിന്റെ തന്നെ റ്റു ഇൻ വൺ അഡാർ പടം ഉണ്ട് . നാട്ടിൽ പരമേശ്വരൻ / നാട്ടീന്ന് മാറിയാൽ ഉസ്താദ് . കലാകാരന്റെ ആത്മാംശം ആണ് കല എന്ന് പറയുന്നത് വെറുതെയല്ലാ എന്ന് എല്ലാവർക്കും ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ?

അനൂപ് വി. ആർ തൻ്റെ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് യോജിച്ചും, വിയോജിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. പരിഹാസ രൂപത്തിൽ വിമർശനം ഉന്നയിച്ച അനൂപിൻ്റെ പോസ്റ്റിൽ ഒരൽപ്പം കാര്യമില്ലാതില്ല എന്ന അഭിപ്രയവും ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ അനൂപിൻ്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടി എന്ന് മാത്രമല്ല. വലിയ രീതിയിൽ ചർച്ചാ വിഷയം ആവുകയും ചെയ്തിട്ടുണ്ട്.