“വെളുപ്പിനെ മൂന്നുമണിക്ക് മമ്മൂക്ക എന്നെ കാറിൽ നിന്ന് ഇറക്കി വിട്ടു”; തുറന്ന് പറഞ്ഞ് പോൾസൺ
1 min read

“വെളുപ്പിനെ മൂന്നുമണിക്ക് മമ്മൂക്ക എന്നെ കാറിൽ നിന്ന് ഇറക്കി വിട്ടു”; തുറന്ന് പറഞ്ഞ് പോൾസൺ

2022 മറ്റാർക്കൊക്കെ മോശമായിരുന്നെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സന്തോഷങ്ങളുടെയും വിജയങ്ങളുടെയും വർഷം തന്നെയായിരുന്നു. തൊട്ടതൊക്കെ പൊന്നാക്കുക എന്ന പഴമൊഴി മമ്മൂക്കയുടെ കാര്യത്തിൽ കഴിഞ്ഞ വർഷം സത്യമാവുകയായിരുന്നു. ചെയ്ത പടങ്ങളൊക്കെ സൂപ്പർഹിറ്റുകൾ. ഇതുവരെ കണ്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മലയാള സിനിമയുടെ സ്വീകരണ മുറിയിൽ നിറഞ്ഞാടുവാൻ മെഗാസ്റ്റാറിന് സാധിക്കുകയുണ്ടായി. എഴുപതാം വയസ്സിലും ഹിറ്റുകൾ സൃഷ്ടിക്കുവാൻ താൻ യാതൊരു മടിയും കാണിക്കാറില്ലെന്നും തന്റെ കഴിവ് ഒട്ടും പിന്നിൽ അല്ലെന്നും ആരാധകരെ ഒന്നടങ്കം ബോധ്യപ്പെടുത്തിയ വർഷം കൂടി ആയിരുന്നു 2022. 2023ലും മമ്മൂക്ക ഇതേ വിജയങ്ങൾ തന്നെ നേടിയെടുക്കും എന്ന പ്രതീക്ഷയാണ് ഓരോ മലയാളിക്കും ഉള്ളത്.

ക്രിസ്റ്റഫർ ആണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മോഹൻലാൽ ചിത്രം ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും ചേർന്ന് ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ക്രിസ്റ്റഫർ. 2019ൽ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും പിന്നീട് സ്വതന്ത്ര സംവിധായകനായും പ്രവർത്തിച്ചിട്ടുള്ള പോൾസൺ മമ്മൂക്കയെപ്പറ്റി ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്കയുമായി പോൾസണ്ണിന് ഉള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിൽ നിന്നും നേരിടേണ്ടിവന്ന ഒരു വിഷമഘട്ടത്തെ പറ്റിയുമാണ് പോൾസൺ വ്യക്തമാക്കിയിരിക്കുന്നത്. പോൾസന്റെ വാക്കുകൾ ഇങ്ങനെ:

“മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയിൽ നിന്ന് തിരിച്ചു പോകാൻ തുടങ്ങുമ്പോൾ ഫാസിലിനോട് പറഞ്ഞു, ‘ഞാൻ തിരുവനന്തപുരത്തെക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോൾസണ്ണിനെ വിടണം’ എന്ന്. ഞാൻ ആ സമയത്ത് മറ്റെന്തോ ജോലി ചെയ്യുകയായിരുന്നു. ഫാസിൽ എൻറെ അടുത്ത് വന്നു പറഞ്ഞു മമ്മൂട്ടിക്കൊപ്പം പോണം പെട്ടി ഒക്കെ റെഡിയാണോ എന്ന്. കേട്ടതും ഒപ്പം പോകാൻ പറ്റില്ലെന്നും ഷൂട്ടിങ്ങിന് ഞാൻ കൊണ്ടുവന്ന സാധനങ്ങളൊക്കെ ഇവിടെയുണ്ടെന്നും അതൊക്കെ തിരികെ കൊണ്ടുപോകാൻ പാക്ക് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഫാസിൽ എന്നോട് പറഞ്ഞത് അതൊക്കെ ഞാൻ കാറിനു കൊടുത്തു വിട്ടോളാം, മമ്മൂട്ടിക്കൊപ്പം പൊക്കോളും എന്നാണ്. അപ്പോഴും എനിക്ക് മനസ്സുണ്ടായിരുന്നില്ല അദ്ദേഹത്തിനൊപ്പം പോകുവാൻ. ഞാൻ പറയുന്നത് കേട്ടിട്ട് മമ്മൂക്ക വന്ന് എന്നോട് പറഞ്ഞു ‘ഞാൻ തന്നെ വീട്ടിൽ കൊണ്ടുവിട്ടോളം എന്റെ ഒപ്പം വരാൻ’.

അങ്ങനെ കാറിൽ കയറി യാത്ര ആരംഭിച്ചു. ഞാനും അദ്ദേഹവും പിന്നെ അദ്ദേഹത്തിന്റെ ഡ്രൈവറും ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങുന്ന സമയത്തായിരുന്നു മമ്മൂട്ടി വണ്ടിയോടിച്ചത്. മമ്മൂട്ടി അദ്ദേഹം സിനിമയിൽ വന്ന കഥയും മറ്റു വിശേഷങ്ങൾ ഒക്കെ എന്നോട് പറഞ്ഞു. സ്ഫോടനം ചിത്രത്തിന്റെ സെറ്റിൽവെച്ച് ഞാൻ മമ്മൂട്ടിയെ കണ്ടിരുന്നു. അന്ന് മമ്മൂക്ക ഉദയയുടെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ച കഥയൊക്കെ അദ്ദേഹത്തോട് പറഞ്ഞു. വീട് സ്വന്തമായില്ലെന്നും വാടകക്കാണ് താമസിക്കുന്നത് എന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷമമായി. അതിനെക്കുറിച്ച് കുറച്ചുനേരം സംസാരിച്ചു. തനിയാവർത്തനം അടക്കം അഞ്ചോളം പടങ്ങൾ റിലീസിന് ഒരുങ്ങുന്ന സമയമായിരുന്നു അത്. അതിനാൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം എന്നോട് പറഞ്ഞു.

ഈ അഞ്ചുപടം റിലീസ് ആയാൽ ഞാൻ സൂപ്പർഹീറോ ആകും എന്ന്. തന്നെപ്പറ്റിയും തന്റെ അഭിനയത്തെ പറ്റിയും അന്നേ കോൺഫിഡൻസ് ഉള്ള ആളായിരുന്നു അദ്ദേഹം. അതിനുശേഷം അദ്ദേഹം പറഞ്ഞു 5 സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും ഒരു സിനിമയ്ക് 25000 രൂപ വെച്ച് പ്രതിഫലം നൽകണമെന്നും. പിന്നീട് ആ ഡേറ്റ് വിറ്റ് കാശ് സ്വന്തമായി വീട് വാങ്ങിക്കൊള്ളാനും അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ നല്ല ഐഡിയ ആണെന്ന് ഞാൻ സമ്മതിച്ചെങ്കിലും പിന്നീട് ചോദിച്ചത് സിനിമ പൊട്ടിപ്പോയാൽ എൻറെ കയ്യിലെ കാശ് ഇല്ലാതാകില്ലേ എന്നായിരുന്നു. അത് കേട്ടപ്പോൾ അദ്ദേഹത്തിന് ദേഷ്യം വരികയും എന്നെ കാറിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. വെളുപ്പിന് മൂന്ന് മണി സമയമായിരുന്നു അത്. ശരിക്കും പറഞ്ഞാൽ കരഞ്ഞുപോയി. കയ്യിലുള്ള കാശുകൊടുത്ത് അടുത്ത വണ്ടിക്ക് കയറി വരാമെന്ന് കരുതുമ്പോൾ പോയ അതേ സ്പീഡിൽ അദ്ദേഹം തിരിച്ചു വരുന്നത് കണ്ടു. മറ്റാർക്കും അറിയാത്ത ഒരു രഹസ്യമാണത്. വളരെ പെട്ടെന്ന് ദേഷ്യം വരികയും അതേപോലെതന്നെ ശാന്തൻ ആവുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക”…