വന്‍ കുതിപ്പില്‍ പാപ്പന്‍! സുരേഷ് ഗോപി ചിത്രം ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 17.85 കോടി
1 min read

വന്‍ കുതിപ്പില്‍ പാപ്പന്‍! സുരേഷ് ഗോപി ചിത്രം ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 17.85 കോടി

സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വന്‍ വിജയകുതിപ്പ്. കേരളത്തില്‍ നിന്നു മാത്രം കോടികളുടെ കലക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇതിനോടകം ഈ വര്‍ഷത്തെ ഏറ്റവും അധികം കലക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന്‍ ഇടം നേടി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരളത്തില്‍ റിലീസ് ചെയ്ത ഇരുന്നൂറ്റിഅന്‍പതിലധികം തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് 5 മുതല്‍ ചിത്രം കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തുന്നു. കൂടാതെ, മറ്റു സംസ്ഥാനങ്ങളില്‍ 132 തിയേറ്ററുകളിലാണ് പാപ്പന്‍ പ്രദര്‍ശനത്തിന് എത്തുക. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്.

അതുപോലെ, ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ട് ആണിത്. അമേരിക്കയില്‍ ചിത്രം ഇന്നുമുതല്‍ 62 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കൂടാതെ മറ്റ് പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമാകെ ഈ ആഴ്ച പാപ്പന്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം 600 ന് മുകളില്‍ വരുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. ഈ ചിത്രം കേരളത്തില്‍ മാത്രമാണ് ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. ജൂലായ്, 29ന് എത്തിയ ചിത്രം ആ ദിവസം തന്നെ 3.16 കോടിയാണ് നേടിയത്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാഴ്ച കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന വിവരവും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 17.85 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.