“കഴുത്തിലിട്ടത് 13 വർഷം മുൻപ് രാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയർ” : ‘സദയം’ സിനിമ തന്ന അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് മോഹൻലാൽ
1 min read

“കഴുത്തിലിട്ടത് 13 വർഷം മുൻപ് രാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയർ” : ‘സദയം’ സിനിമ തന്ന അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് മോഹൻലാൽ

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്.

ഇപ്പോഴിതാ വര്‍ഷമിത്ര കഴിഞ്ഞിട്ടും സിനിമയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാക്കുകളാണിപ്പോള്‍ വൈറലാവുന്നത്. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും കുറിപ്പായെല്ലാം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും എല്ലാം വൈറലാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം താന്‍ വീണ്ടും ‘സദയം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയെന്നും തൂക്കാന്‍ വിധിച്ച ശേഷം ദയാഹര്‍ജി നല്‍കി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു തനിക്കെന്നും മോഹന്‍ലാല്‍ പറയുന്നു. മേക്കപ്പ് ചെയ്തു ചെന്നപ്പോള്‍ എനിക്കു വേണ്ടി സെല്‍ തുറന്നിട്ടിരിക്കുന്നു. ചന്ദ്രന്‍ കിടന്ന അതേ സെല്ലുതന്നെ (റിപ്പര്‍ ചന്ദ്രന്‍). ചന്ദ്രനെ തൂക്കിക്കൊന്ന ശേഷം ആരെയും അവിടെ കിടത്തിയിട്ടില്ലെന്നും ദിവസങ്ങളോളം ആ ജയിലില്‍ ആയിരുന്നു ഷൂട്ടിംങ്.

പലപ്പോഴും താന്‍ തനിയെ ആയിരുന്നു. ഷോട്ടുകള്‍ക്കിടയില്‍ സെല്ലിന്റെ പൂട്ടലും തുറക്കലും ആവര്‍ത്തിക്കേണ്ടതുകൊണ്ട് ഞാന്‍ അതിനകത്തു തന്നെ ആണ് ഇരുന്നത്. ചന്ദ്രന്‍ മരണത്തിനു മുന്‍പു ചുമരില്‍ എന്തെല്ലാമോ എഴുതി വച്ചിരുന്നു. ലോക നേതാക്കള്‍ കൊല്ലപ്പെട്ട ദിനങ്ങളായിരുന്നു അതില്‍ കുറേയെല്ലാം ബാക്കി ആരുടെയൊക്കെയോ പേരുകളായിരുന്നു. ദയാഹര്‍ജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. ദിവസങ്ങളോളം സെല്ലില്‍ കടന്നതോടെ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. തൂക്കിലേറ്റപ്പെട്ട രാമസ്വാമി, ബാലകൃഷ്ണന്‍ എന്നിവരെല്ലാം കിടന്ന സെല്ലാണത്. അവരില്‍ ചിലര്‍ എന്റെ കൂടെയുണ്ടോ എന്നു തോന്നിയ നിമിഷങ്ങള്‍. വല്ലാത്തൊരു മണം അവിടെയുണ്ടെന്നു തോന്നിയിരുന്നതായും കൂട്ടിച്ചേര്‍ത്തു.

ക്ലൈമാക്‌സ് ചിത്രീകരിക്കാനായി കൊലമരത്തിന്റെ സെറ്റ് ഇട്ടിരുന്നു. പക്ഷേ തലേ ദിവസം രാത്രി അറിയിപ്പു വന്നു, ജയിലിലെ യഥാര്‍ത്ഥ കൊലമരം ഒരു ദിവസത്തേക്കു മാത്രമായി ഷൂട്ടിങ്ങിനായി തുറന്നു തരുമെന്ന്. എങ്ങനെയാണ് തൂക്കിക്കൊലയുടെ ചടങ്ങുകളെന്ന് ജയിലര്‍ വിവരിച്ചു തന്നു. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് കുളിക്കണം. പിന്നെ ഇഷ്ടമുള്ള ഭക്ഷണം. പിന്നീടു തലയില്‍ കറുത്ത തുണിയിട്ട് വരാന്തയിലൂടെ നടത്തിക്കൊണ്ടു പോകും. മറ്റ് തടവുകാര്‍ അരണ്ട വെളിച്ചത്തില്‍ അഴിയിലൂടെ നോക്കിക്കൊണ്ടിരിക്കും. ചന്ദ്രന്‍ വെളുപ്പിന് ഒന്നും കഴിച്ചിരുന്നില്ലത്രേ. കൊണ്ടു പോകുന്ന ശബ്ദം കേട്ട് പലരും പേടിച്ച് കരഞ്ഞിരുന്നു. മദ്യപിച്ചാണു താനതിനു സാക്ഷ്യം വഹിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും മോഹന്‍ലാല്‍ പറയുന്നു. ഞാനും കുളിയടക്കമുള്ള എല്ലാ ചടങ്ങുകളിലൂടെയും കടന്നു പോയി. ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശബ്ദത. കൊലമരത്തിനു കീഴെ ഞാന്‍ നിന്ന ശേഷം കുറ്റപത്രം വായിച്ചു കേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്തു വച്ചു. ലിവര്‍ വലിക്കാനായി ഒരാള്‍ തയ്യാറായി നില്‍പ്പുണ്ട്.

‘ ആക്ഷന്‍’ – സിബി മലയിലിന്റെ നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു. ക്യാമറ ഓടുന്നതിന്റെ മുരള്‍ച്ച പോലും കേള്‍ക്കാമായിരുന്നു. പിന്നീട് എന്നെ പുറത്തേക്ക് നടത്തി. ഒരു ഷോട്ട് കൂടി ബാക്കിയുണ്ടായിരുന്നു. കൊലമരത്തില്‍ ചവിട്ടി നില്‍ക്കുന്ന വാതില്‍ താഴോട്ട് തുറക്കുന്ന ഷോട്ട്. ലിവര്‍ വലിച്ചപ്പോള്‍ ആ വാതില്‍ താഴോട്ട് തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി. ജയില്‍ വളപ്പിലെ മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറന്നുയരുന്നത് ഞാന്‍ പുറത്തു നിന്നു കണ്ടിരുന്നു. മരണം ജയില്‍ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണെന്ന് പുറത്തു വന്ന ജയിലര്‍ തന്നോട് പറഞ്ഞുവെന്നും പറയുന്നു. തന്റെ കഴുത്തിലിട്ടത് 13 വര്‍ഷം മുന്‍പു രാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയറാണ്. പിത്തള വളയം കെട്ടിയ ആ കയറുമായി പോലീസുകാരന്‍ എന്റെ പിറകെ ഓഫീസിലേക്ക് നടന്നു. എനിക്ക് കൂടുതലൊന്നും സംസാരിക്കാനായില്ലെന്നും മോഹന്‍ലാല്‍ അഭിമഖത്തില്‍ വ്യക്തമാക്കുന്നു.