“2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ടുപോയി” : 12TH MAN പ്രേക്ഷകന്റെ റിവ്യൂ
1 min read

“2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ടുപോയി” : 12TH MAN പ്രേക്ഷകന്റെ റിവ്യൂ

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റേതായി വരുന്ന വാര്‍ത്തകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം രാത്രി 12 മണിമുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേമുക്കാല്‍ മണിക്കൂറുകള്‍കൊണ്ട് നിഗൂഢതകളുടെ ചുരുളുകള്‍ അഴിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നുണ്ട് ഈ ചിത്രം.

ഇപ്പോഴിതാ ട്വല്‍ത്ത് മാന്‍ കണ്ട് കഴിഞ്ഞ ഒരു പ്രേക്ഷകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു റിസോര്‍ട്ടില്‍ നടക്കുന്ന ഗെയിം കളിയും തുടര്‍ന്നുള്ള കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ആണ് സിനിമയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഡീസന്റ് ആയി പോയി കൊണ്ടിരുന്ന ആദ്യ 30 മിനിറ്റ്. പിന്നീട് ആ ഗെയിം കളിക്കുന്നത്തോട് കൂടി പടം ത്രില്ലിംഗ് ആവുന്നു. ആദ്യ 1 മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ നല്ല പോലെ ത്രില്ലടിപ്പിച്ചു. എന്‍ഗേജിംങ് ആയി കൊണ്ട് പോകാന്‍ സാധിച്ചു. അത്രയും എന്‍ഗേജിംങ് ആയി കൊണ്ട് പോയ കാരണം ആണെന്ന് തോന്നുന്നു. ക്ലൈമാക്‌സ് മാരകം ആയി തോന്നിയില്ല. കിളി പറത്തുന്ന ട്വിസ്റ്റ് കിട്ടിയില്ലെങ്കിലും തരക്കേടില്ലായിരുന്നു. 2:45 മണിക്കൂര്‍ വലിയ രീതിയില്‍ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ട് പോയ രീതിക്ക് കൈയ്യടിയും കുറിപ്പില്‍ പറയുന്നു.

പശാച്ഛാത്തല സംഗീതവും ക്യാമറ വര്‍ക്കും കുഴപ്പമില്ലാതെ തോന്നിയെന്നും കട്ടസ് ഊഴം സിനിമയിലെ പോലെ ഓര്‍മ വന്നുവെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. പെര്‍ഫോമന്‍സിലേക്ക് വന്നപ്പോള്‍ മോഹന്‍ലാല്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുണ്ട്. മുന്‍പത്തെ സിനിമകളെക്കാള്‍ അപേക്ഷിച്ചു വളരെ നീറ്റ് ആയാണ് പ്രെസെന്റ് ചെയ്തിരിക്കുന്നത്. ജീത്തുജോസഫിന് മോഹന്‍ലാലിനെ എങ്ങനെ അവതരിപ്പിക്കണമെന്നും സൂപ്പര്‍ സ്റ്റാറിന്റെ വില അദ്ദേഹത്തിന് നന്നായി അറിയാമെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മറ്റുള്ളവരുടെ ഭാഗത്ത് നിന്നും തുടക്കത്തില്‍ വലിയ പെര്‍ഫോമന്‍സ് വന്നില്ലെങ്കിലും പിന്നീട് നല്ല പോലെ പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. സിനിമയുടെ ഏകദേശ രൂപം കണ്ടപ്പോള്‍ ഹോളിവുഡ് സിനിമ ആയ ‘മര്‍ഡര്‍ ഓണ്‍ ഓറിയന്റ് എക്‌സ്പ്രസ്’ ഓര്‍മ വന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണിമുകുന്ദന്‍, അനുസിത്താര, ലിയേണ ലിഷോയ്, രാഹുല്‍ മാധവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.