ആരാണ് റോഷാക്ക്? ; ആകാംഷ നിറച്ച് മമ്മൂട്ടി ചിത്രം! ; 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഇത് കണ്ടുപിടിച്ചത് ; കൂടുതല്‍ അറിയാം
1 min read

ആരാണ് റോഷാക്ക്? ; ആകാംഷ നിറച്ച് മമ്മൂട്ടി ചിത്രം! ; 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഇത് കണ്ടുപിടിച്ചത് ; കൂടുതല്‍ അറിയാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും നിസ്സാം ബഷീറും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്ടാണിത്.

ഇപ്പോഴിതാ റോഷാക്ക് എന്താണെന്നും ആ പേര് എങ്ങനെ വന്നുവെന്നുമുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. ജോസ്‌മോന്‍ വാഴയില്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘റോഷാക്ക്’ അതൊരു പുതിയ സംഭവമാണല്ലോ….! ഹേയ് അല്ലാന്നേ… എന്നാണ് കുറിപ്പില്‍ പറഞ്ഞ് തുടങ്ങുന്നത്. ‘ഹോം’ സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് കൗണ്‍സിലിംഗിനായി ഡോ. ഫ്രാങ്ക്‌ലിന്റെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ ഒരു പേപ്പര്‍ പൂരിപ്പിക്കാനായി കൊടുക്കുന്നത് ഓര്‍മ്മയില്ലേ. അതില്‍ കുറെ ചിത്രങ്ങളും മറ്റുമായിരുന്നു. അതില്‍ എന്ത് കാണുന്നു, എന്താണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ പൂരിപ്പിക്കാന്‍ പറഞ്ഞുകൊണ്ട് കൊടുക്കുന്ന ആ പേപ്പറിന്റെ മൂന്നാമത്തെ ഗ്രൂപ്പ് ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ…?? എന്തൊക്കെയോ ഷെയ്പ്പില്‍ വശങ്ങള്‍ ഒരേപോലെയുള്ള ചില മഷിഛായ ചിത്രങ്ങള്‍…! അതില്‍ അയാള്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ പ്രശ്‌നങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. അതാണ് റോഷാക്ക് ടെസ്റ്റ് എന്ന് പെട്ടന്ന് മനസിലാക്കാനായി സിമ്പിളായി പറയാം. സംഭവം അതുക്കും മേലേയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

റോഷാക്ക് എന്താണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കല്‍ ടെസ്റ്റാണ്. ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാള്‍ അതില്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ചില ധാരണകള്‍ രേഖപ്പെടുത്തുകയും, തുടര്‍ന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ അല്‍ഗോരിതങ്ങളോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്കെന്നും വ്യക്തമാക്കുന്നു.

ചില മനഃശാസ്ത്രജ്ഞര്‍ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവര്‍ത്തനവും പരിശോധിക്കാന്‍ ഈ പരിശോധന ഉപയോഗിക്കുന്നത്. അന്തര്‍ലീനമായ ചിന്താ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികള്‍ അവരുടെ ചിന്താ പ്രക്രിയകള്‍ തുറന്ന് വിവരിക്കാന്‍ മടിക്കുന്ന സന്ദര്‍ഭങ്ങളില്‍. കൂടാതെ വ്യക്തികളുടെ രോഗാതുരതമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാന്‍ പേഴ്‌സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ടെന്നും പറയുന്നു. 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഈ പരിപാടി കണ്ടുപിടിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലായി ഈ ടെസ്റ്റിന്റെ പേരും. റോഷാക്ക് ടെസ്റ്റ്. പിറ്റേ വര്‍ഷം, 1922 ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു. തുടര്‍ന്ന്, 1960 കളിലാണ് ഈ ഒരു രീതി ഏറ്റവും വ്യാപകമായി ഉപയോഗിച്ചതായി പറയപ്പെടുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഇനി മമ്മൂക്കയുടെ ചിത്രത്തിന്റെ പോസ്റ്ററില്‍ കസേരയില്‍ ഇരിക്കുന്ന നായകന്റെ പുറകില്‍ വളരെ ലൈറ്റ് ആയിട്ട് ഇങ്ങനെ ഒരു റോഷാക്ക് മഷിചിത്രം കാണാന്‍ സാധിക്കും. അതു കൂടാതെ ടൈറ്റിലില്‍ ‘O’ എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം നായകന്റെ മുഖം മറച്ചിരിക്കുന്ന സ്‌റ്റൈല്‍, 1986 ല്‍ DC Comics പുറത്തിറക്കിയ ‘വാച്ച്മാന്‍’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ, വാച്ച്മാന്റെ 6 പ്രധാനവേഷങ്ങളില്‍ ഒന്നായിരുന്ന ‘റോഷാക്ക്’ എന്ന കഥാപാത്രത്തെ ചെറിയ രീതിയില്‍ ഓര്‍മ്മിപ്പിക്കുന്നതാണെന്നും ജോസ്‌മോന്‍ അദ്ദേഹത്തിന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.