“80കൾ മുതൽ 2022 വരെ.. ഒരൊറ്റ അയ്യർ.. ഒരേയൊരു മമ്മൂട്ടി..”; സിബിഐ സീരീസ് നാൾവഴികൾ
1 min read

“80കൾ മുതൽ 2022 വരെ.. ഒരൊറ്റ അയ്യർ.. ഒരേയൊരു മമ്മൂട്ടി..”; സിബിഐ സീരീസ് നാൾവഴികൾ

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ാം പതിപ്പ്. ലോകത്തിലെ തന്നെ വളരെ സവിശേഷതകളുള്ള ചിത്രമാണിത്. ഒരു സിനിമയ്ക്ക് അഞ്ചാം പതിപ്പ് ഉണ്ടാവുക, അതില്‍ ഒരേ നടന്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക, ഒരേ സംവിധായകനും തിരക്കഥാകൃത്തും അണിയറയില്‍ പ്രവര്‍ത്തിക്കുക തുടങ്ങി നിരവധി വിശേഷണങ്ങള്‍ ചിത്രത്തിനുണ്ട്. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എന്നാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. 1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ലെ ജാഗ്രത, 2004ലെ സേതുരാമയ്യര്‍ സിബിഐ, 2005ലെ നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ പരമ്പരയിലെ മുന്‍ ചിത്രങ്ങള്‍. 1988ല്‍ ആരംഭിച്ച സിബിഐ യാത്ര 34-ാം വര്‍ഷത്തിലാണ് എത്തി നില്‍ക്കുന്നത്. ഇതില്‍പ്പരം ഒരു വിജയം ഒരു നടനെ സംബന്ധിച്ച് ഉണ്ടാകാനില്ല. ഒരേ കഥാപാത്രത്തെ മടുപ്പിക്കാതെ ജനങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റിക്കൊണ്ട് തന്നെ അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. മമ്മൂട്ടി എന്ന നടനിലെ വൈദഗ്ധ്യമാണ് ഇതിന് പിന്നിലെ പ്രധാനപ്പെട്ട ഘടകം. അഞ്ചാം പതിപ്പിലും ചുറുചുറുക്കോടെയാണ് മമ്മൂട്ടി എത്തുന്നത്. പുറത്തു വരുന്ന വീഡിയോകളും പോസ്റ്ററുകളും എല്ലാം ഇതിന് ഉദാഹരണമാണ്.

1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പാണ് ആദ്യ ചിത്രം. സാങ്കേതിക വിദ്യകളൊന്നും ഇന്നത്തെ അത്ര വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രം. ഒരു സിബിഐ ഡയറിക്കുറിപ്പ് 150 ദിവസത്തിലധികം തീയറ്ററുകള്‍ നിറഞ്ഞോടി. സിനിമയിലെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുങ്കുമക്കുറിയണിഞ്ഞ് കേസന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ അന്നുമുതലേ പ്രേക്ഷക ഹൃദയങ്ങളില്‍ നിലയുറപ്പിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെയാണ് ജാഗ്രത എന്ന രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. നടി പാര്‍വ്വതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൊലപാതക അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചാക്കോ എന്ന മുകേഷ് അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജാഗ്രത കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷമാണ് സിബിഐ സീരീസിലെ മൂന്നാമത്തെ ചിത്രമായ സേതുരാമയ്യര്‍ സിബിഐ ഇറങ്ങുന്നത്. പക്ഷേ, ലുക്കിലും അഭിനയത്തിന്റെ കാര്യത്തിലും മമ്മൂട്ടി ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. കലാഭവന്‍മണിയും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു.മുകേഷ്, ജഗതി തുടങ്ങിയ അഭിനേതാക്കളെല്ലാം ഈ ചിത്രത്തിലും അണിനിരക്കുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ നേരറിയാന്‍ സിബിഐ എന്ന ചിത്രവും പുറത്തു വന്നു. നേരറിയാന്‍ സിബിഐ എന്ന ചിത്രത്തില്‍ സംവൃത സുനില്‍, ഗോപിക തുടങ്ങിയവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. വാണിജ്യപരമായി സിനിമ പരാജയമായിരുന്നു എങ്കിലും പവ്വര്‍ഫുള്ളായ സേതുരാമയ്യര്‍ സിനിമയിലുടനീളം സ്‌കോര്‍ ചെയ്തു.

അഞ്ചാം പതിപ്പിലെ സേതുരാമയ്യറിന് വേണ്ടിയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇത്തവണയും സേതുരാമയ്യര്‍ ഞെട്ടിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. കാലത്തിന് അനുസരിച്ചുള്ള എല്ലാ മാറ്റങ്ങളും ചേരുവകളും ചിത്രത്തില്‍ ഉണ്ടാകും. മുകേഷ്, സായ്കുമാര്‍,ആശ ശരത്ത്,അനൂപ് മേനോന്‍, രന്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി പഴയതും പുതിയതുമായ തലമുറയില്‍പ്പെട്ട താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് വരാന്‍ പോകുന്നത്. പ്രേക്ഷകര്‍ മാത്രമല്ല അണിയറ പ്രവര്‍ത്തകരും ഒട്ടും ആവേശം ചോരാതെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. സേതുരാമയ്യര്‍ എപ്പോഴും കാവല്‍ ആണെന്നും ബുദ്ധിമാനായ പട്ടര്‍ ചാര്‍ജെടുക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ചിത്രം പ്രഖ്യാപിക്കുന്നത് തന്നെ. ഇത് മലയാള സിനിമയുടെ ചരിത്രനിമിഷമാണെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ സിനിമയെ വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്കും സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനും രചയിതാവ് എസ് എന്‍ സ്വാമിയ്ക്കും ഒപ്പമുള്ള 35 വര്‍ഷത്തെ യാത്രയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് നേരത്തെ സംവിധായകന്‍ മധു സോഷ്യല്‍ മീഡീയയില്‍ കുറിച്ചിരുന്നു. കൈ പിന്നില്‍ കെട്ടി അന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ ഒരു ഓളം തന്നെയാണ്. ഇത് എക്കാലത്തെയും ട്രെന്‍ഡും ആയിരുന്നു. അതുകൊണ്ട് ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ തന്നെ മുഖം വ്യക്തമാവാത്ത തരത്തില്‍ സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആയിരുന്നു. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്നായിരുന്നു മമ്മൂട്ടി ഇതിന് നല്‍കിയിരുന്ന ക്യാപ്ഷന്‍. ചിത്രത്തിന്റെ പൂജ ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെലും റിലീസിങ് ക്യാമ്പുകളില്‍ ആരാധകര്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സേതുരാമയ്യര്‍ എന്ന ബുദ്ധിമാനായ കുറ്റാന്വേഷകന്റെ പുതിയ രീതികള്‍ കേരളം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.