“ഭീഷ്മ കാണാതെയാണ് ഒന്ന് ടിക്കറ്റ് എടുത്തു നോക്കാൻ മമ്മൂക്ക പറഞ്ഞത്” : അമൽ നീരദിൻ്റെ  വെളിപ്പെടുത്തൽ
1 min read

“ഭീഷ്മ കാണാതെയാണ് ഒന്ന് ടിക്കറ്റ് എടുത്തു നോക്കാൻ മമ്മൂക്ക പറഞ്ഞത്” : അമൽ നീരദിൻ്റെ വെളിപ്പെടുത്തൽ

നിരവധി സംവിധായകർക്കൊപ്പം മമ്മൂക്ക വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു വിശ്വാസത്തിൻ്റെ അടിത്തറയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭീഷ്മ റിലീസിന് മുന്‍പ് നടന്ന പ്രൊമോഷന്‍ പരിപാടിയ്ക്കിടെ എന്തുകൊണ്ട് ഭീഷ്മയ്ക്ക് ടിക്കറ്റെടുക്കണമെന്ന ഒരാളുടെ ചോദ്യത്തിന് ‘ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് അദ്ദേഹം മറുപടി പറയുമ്പോൾ പടം പോലും കാണാതെയാണ് അത്തരത്തിലൊരു മറുപടി നൽകിയതെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അമൽ നീരദ് പറഞ്ഞു. അങ്ങനെയൊരു മറുപടി അദേഹത്തെ കൊടുക്കാൻ പ്രേരിപ്പിച്ചത് പോലും പടത്തിന് മേൽ അദ്ദേഹത്തിനുള്ള വിശ്വാസമാണെന്നും അമൽനീരദ് ഒരു മുഖ്യാധാര ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു.

“മമ്മൂക്ക ഒരുപാട് ആളുകളുടെ കൂടെ വർക്ക് ചെയ്യുന്നത് ഒരു വിശ്വാസത്തിൻ്റെ പുറത്താണ്. ഈ അടുത്ത് തന്നെ ഭീഷ്മ പർവ്വം സിനിമയുടെ കാര്യത്തിൽ ‘ ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല. അത് പടത്തിൻ്റെ മുകളിലുള്ള വിശ്വാസം കൊണ്ടാണ്. അത്തരത്തിലൊരു വിശ്വാസം അദ്ദേഹം എല്ലാവർക്കും നൽകാറുണ്ട്. അദ്ദേഹത്തിൻ്റെ ആ വിശ്വാസം ഒരുപാട് ചെറുപ്പക്കാർ ആയിട്ടുള്ള
സംവിധായകർ വളരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെയൊക്കെ സമയത്ത് പുതിയ ഫിലിം മേക്കേർസ് കടന്നു വരുമ്പോൾ ആ ഫിലിം മേക്കർ മാത്രമാണ് പുതിയതായി ഉണ്ടാവുന്ന ആൾ. എന്നാൽ ബിഗ് ബി എന്ന സിനിമയിലെ എല്ലാവരും പുതിയ ആളുകളായിരുന്നു.

മമ്മൂക്കയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യുമ്പോൾ ഇന്നുവരെ കണ്ടിട്ടുള്ള സിനിമകളെ മറന്നുകൊണ്ട് പുതിയൊരു സിനിമ സൃഷ്ടിക്കുവാൻ സാധിക്കുമായിരുന്നില്ല. ‘താളികളെ എന്റെടുത്ത് താളിക്കാന്‍ വന്നാല്‍ പ്രാന്തന്‍ കുര്യച്ചനാണേ വെട്ടിക്കീറി പട്ടിക്കിട്ടുകൊടുക്കും ഞാന്‍’ എന്നൊരു ഡയലോഗ് പറയുമ്പോള്‍ മമ്മൂക്കയില്‍ ഒരു തരത്തില്‍ ഒരു സൈക്കോ ക്യാരക്ടറുണ്ട്. ഇന്നേവരെ അത് ഞാൻ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടിയായിരുന്നു അത്. അത് ഞാനായിട്ട് നിർമിച്ചതല്ല. മമ്മൂക്കയ്ക്ക് ചെയ്യണം എന്ന് തോന്നിയപ്പോൾ വന്നതാണ്. മമ്മൂക്കയെ പോലൊരു നടന് അഭിനയിച്ച് കാണിക്കാൻ ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ട് എന്നതാണ്. അത് അദ്ദേഹത്തിൻ്റെ ഒരു കഴിവ് കൂടിയാണ്. അമൽ നീരദ് കൂട്ടിച്ചേർത്തു. ബിഗ് ബി സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ പിടിച്ച ഒരു ഇന്ററസ്റ്റിങ് മീറ്റര്‍ ആണ് ബിഗ് ബിയുടെ പെര്‍ഫോമന്‍സ് എന്നും അമല്‍ നീരദ് സൂചിപ്പിച്ചു. അദ്ദേഹത്തെപ്പോലെ അനുഭവ പരിചയം സിനിമ മേഖലയിലുള്ള ഒരാളോട് അഭിനയം ഇതാണെന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല.

കഥാപത്രങ്ങളെക്കുറിച്ച്, എവിടെ നിന്ന് വരുന്നു, അവരുടെ ക്യാരക്ടർ എന്നീ കാര്യങ്ങൾ മാത്രമാണ് ഞാൻ അഭിനയിക്കുന്ന ആളുകളോട് ഞാൻ പറഞ്ഞു കൊടുക്കാറുള്ളു. മമ്മൂക്കയുടെ കഥാപാത്രത്തിൽ ഞാൻ ശരിയ്ക്കും അമ്പരന്നിരുന്നു. പക്ഷേ അതിന് എനിയ്ക്ക് കേൾക്കേണ്ടി വന്ന പ്രധാന വിമർശനം ഞാന്‍ മമ്മൂക്കയെ മരമാക്കി വെച്ചു.  അഭിനയിക്കാന്‍ അനുവദിച്ചില്ല എന്നായിരുന്നു. ബിഗ് ബി സിനിമ എടുക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങള്‍ വേണം എന്ന കാര്യത്തില്‍ ധാരണ ഇല്ലെങ്കിലും എന്തൊക്കെ വേണ്ട എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യത ഉണ്ടായിരുന്നെന്നും അമല്‍ നീരദ് പറഞ്ഞു. ആ കാര്യത്തിൽ പ്രധാനപ്പെട്ട ഒരു തീരുമാനമായിരുന്നു എല്ലാം വെളുത്ത നിറത്തിൽ കാണിക്കുന്ന ലൈറ്റുകൾ വേണ്ട എന്നുള്ളത്. അന്നത്തെ കാലത്ത് സൂപ്പര്‍സ്റ്റാര്‍ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയിലേ ആയിരുന്നില്ല ഈ സിനിമ മേക്ക് ചെയ്തത് പോലും. സൂപ്പര്‍ സിക്സ്ടീന്‍ ക്യാമറയില്‍ ഫിലിമില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. സൂപ്പര്‍ സിക്സ്ടീന്‍ ക്യാമറ ചെറിയ ക്യാമറ ആണ്. ടോപ്പ് ആങ്കിള്‍ എടുക്കാന്‍ സാധിക്കാത്തിടത്ത് ഞാന്‍ ക്യാമറ പൊക്കിപ്പിടിച്ച് നടന്ന് വരെ ഷൂട്ട് ചെയ്തിട്ടുണ്ട്. അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അമൽ നീരദ്.