‘ആര്‍ക്കോ പറ്റിയ അബദ്ധം’; ‘ഹരികൃഷ്ണന്‍സില്‍’ രണ്ട് ക്ലൈമാക്സ് വന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്നു
1 min read

‘ആര്‍ക്കോ പറ്റിയ അബദ്ധം’; ‘ഹരികൃഷ്ണന്‍സില്‍’ രണ്ട് ക്ലൈമാക്സ് വന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്നു

1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹന്‍ലാലും നിറഞ്ഞാടിയ ചിത്രം, മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്‌സുകളാണ് ഉണ്ടായിരുന്നത്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം എന്തു കൊണ്ടാണ് ഹരി കൃഷ്ണന്‍സില്‍ രണ്ട് ക്ലൈമാക്‌സ് വന്നതെന്ന് പറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കേരളത്തിലെ രണ്ട് മേഖലകളില്‍ രണ്ട് ക്ലൈമാക്‌സ് വന്നത് ചില പദ്ധതികള്‍ പൊളിഞ്ഞത് കൊണ്ടാണെന്നാണ് മമ്മൂട്ടി പറയുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍

ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്‌സുകള്‍ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല.

ഒരു നഗരത്തില്‍ തന്നെ രണ്ട് തിയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരവും കാണാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്‌തൊരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകള്‍ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകര്‍ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയില്‍ ഹരികൃഷ്ണന്‍സിനെ പറ്റി സംസാരിക്കാന്‍ ഇടയായതും. മമ്മൂട്ടി പറഞ്ഞു.