”റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെയാണ് ‘മഹാവീര്യര്‍’ അലോസരപ്പെടുത്തുന്നത്” ; സംവിധായകന്‍ രഞ്ജന്‍ പ്രമോദ്
1 min read

”റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെയാണ് ‘മഹാവീര്യര്‍’ അലോസരപ്പെടുത്തുന്നത്” ; സംവിധായകന്‍ രഞ്ജന്‍ പ്രമോദ്

ബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മഹാവീര്യര്‍’കഴിഞ്ഞ ആഴ്ച്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആസിഫ് അലിയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫാന്റസിയും ടൈം ട്രാവലും നിറഞ്ഞ മഹാവീര്യര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ മഹാവീര്യര്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന മഹാവീര്യര്‍ എന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.

‘മഹാവീര്യര്‍’ മലയാള സിനിമക്ക് ഒരു പുതിയ ചലച്ചിത്ര ഭാവുകത്വം തുറന്നിടുകയാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ലോക സിനിമയില്‍ ഈ ജനുസ്സിലുള്ള സിനിമകള്‍ കാണാമെങ്കിലും അപൂര്‍വമായി മാത്രമേയുള്ളൂ. മലയാള സിനിമ, ഇന്ത്യ ഒട്ടുക്കുമുള്ള സിനിമ ആസ്വാദകരെ അത്ഭുതപ്പെടുത്തിയത് ‘പ്രകൃതി പടം’ എന്ന് നാം ഇപ്പോള്‍ ഓമനപ്പേരിട്ട, നമ്മുടെ എക്കാലത്തെയും കരുത്തായ റിയലിസം കൊണ്ടാണ്. കാലങ്ങളായുള്ള നമ്മുടെ ആസ്വാദന ശീലവും അനുശീലനവും പരിശീലനവും എല്ലാം ഈ ഒരൊറ്റ സാങ്കേതത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

റിയലിസം മാത്രമാണ് നല്ല സിനിമ എന്നു നമ്മുടെ പൊതുബോധത്തോട് നാം പലവിധത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ചു കൊണ്ടും ഇരിക്കുന്നു. ഏറ്റവും നല്ല റിയലിസം ആണ് എല്ലാ അവാര്‍ഡു കമ്മറ്റിക്കാരും ഉറ്റു നോക്കുന്നത്. അഭിനയത്തിനായാലും ക്യാമറക്കായാലും എഴുത്തിലായാലും സംവിധാനത്തിലായാലും ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിലായാലും എവിടെയും കലാമൂല്യം എന്നാല്‍ നാം അര്‍ത്ഥമാക്കുന്നത് റിയലിസം ആണ്. സിനിമയില്‍ എന്ത് മാത്രം റിയലിസം സാധ്യമായിരിക്കുന്നു എന്നാണ് അംഗീകാരങ്ങള്‍ നല്‍കാന്‍ നാം പരിശോധിക്കുന്നത്. ജീവിതഗന്ധിയായ ചിത്രം എന്നതാണ് നമ്മുടെ എക്കാലത്തെയും മികച്ച പരസ്യവാചകം. നിവിന്‍ നന്നായി അഭിനയിച്ചു എന്ന് പറയാന്‍ ഉദ്ദേശിക്കുമ്പോള്‍, നിവിന്‍ കഥാപാത്രമായ സ്വാമിയായി ജീവിക്കുകയാണ് എന്നാണു നാം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അങ്ങനെ കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെ ആണ് എബ്രിഡ് തന്റെ മാഹാവീര്യം കൊണ്ട് അലോസരപ്പെടുത്തുന്നത്. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി അവനെ നോക്കി, ‘എടാ മണ്ടാ നീ ഉറങ്ങുകയായിരുന്നോ.. ‘ എന്ന് കുശലം ചോദിച്ചു കളിയാക്കി ചിരിക്കുകയാണ് ‘മഹാവീര്യര്‍’. ഒരു നല്ല സല്യൂട്ട് അടിക്കാവുന്ന നര്‍മ ബോധം. ഇത് ഫാന്റസി, ടൈം ട്രാവല്‍, ടൈം ലൂപ്പ് ഒന്നും അല്ല. പലരും പറഞ്ഞു കേട്ടത് പോലെ ഇതില്‍ ദുരൂഹതയും ഇല്ല. ലളിതമായ ഒരു ശുദ്ധ ഹാസ്യ ചിത്രം ആണ്, ഒരു തികഞ്ഞ രാഷ്ട്രീയ ചിത്രവും. തുളസി കതിരിന്റെ നൈര്‍മല്യമുള്ള ഒരു കന്യകയെ എങ്ങനെ കരയിക്കാം എന്നാണു ഇതിലെ കോടതിയും രാജാവും കാലാങ്ങാളായി ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാലേ കലാന്തരങ്ങളിലൂടെ രാജാക്കന്മാര്‍ അനുഭവിക്കുന്ന ആ ഇക്കിള്‍ മാറുകയുള്ളത്രേ.

18-ാം നൂറ്റാണ്ട് മുതല്‍ 2030 വരെ ആണ് ഈ കഥ നടക്കുന്ന കാലം, അനന്തമായി ഈ കാലം പിന്നെയും മുന്നോട്ട് പോകുന്നു എന്നു പറയുന്ന ഒരു മാജിക്കല്‍ ദൃശ്യത്തോടെ സിനിമ തീരുന്നു. എല്ലാം കലക്കി, എല്ലാരും പൊളിച്ചു, അടിപൊളി വര്‍ക്ക്. പ്രത്യേകിച്ച് നിവിനും എബ്രിഡും ഡെസേര്‍വേസ് എ ബിഗ് അപ്പ്‌ളോസ്.. എ മസ്റ്റ് വാച്ച്. ഈ സിനിമയുടെ ജോണര്‍ മനസ്സിലാക്കി പോയാല്‍ എല്ലാം ലളിതമാവും. ഇതിന്റെ കലാ സങ്കേതം അബ്സേര്‍ഡ് ആണ്, അസംബന്ധ നാടകം. കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘തിയേറ്റര്‍ ഓഫ് അബ്സേര്‍ഡ്’ എന്ന് സെര്‍ച്ച് ചെയ്തു നോക്കാം. അതില്‍ ക്ലാസിക്കുകളും മാസ്റ്റേര്‍സും ഉണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.