ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ചാക്കോച്ചിയും കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ വന്നിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു….
1 min read

ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ചാക്കോച്ചിയും കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ വന്നിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു….

ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ലേലം. 1997 ലായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലേലം തിയേറ്ററുകളിലേക്ക് എത്തിയത്. ആനക്കാട്ടില്‍ ഈപ്പച്ചന്റേയും മകന്‍ ചാക്കോച്ചിയുടേയും മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്. സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, മോഹന്‍ ജോസ്, കൊല്ലം തുളസി, കവിയൂര്‍ രേണുക, ഷമ്മി തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ചിത്രം കാല്‍ നൂറ്റാണ്ട് പിന്നിടികയാണ്. ഇന്നും ചിത്രത്തിന്റെ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പ് വായിക്കാം. ഒരു കാലത്ത് കേരളത്തിലെ അബ്കാരി മേഖല അടക്കിവാണ മണര്‍കാട് പാപ്പനെ അനുസ്മരിപ്പിക്കുന്ന ആനക്കാട്ടില്‍ ഈപ്പച്ചനായി സോമന്‍ അരങ്ങ് തകര്‍ത്ത ചിത്രം കൂടിയായിരുന്നു ലേലം. ഒപ്പം 90-കളിലെ യുവാക്കളുടെ ഹരമായ സുരേഷ് ഗോപിയും കൂടി ചേര്‍ന്നപ്പോള്‍ തീയേറ്ററുകള്‍ പൂരപ്പറമ്പുകളായി മാറിയെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

അബ്കാരി പ്രമാണി ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ചാക്കോച്ചിയും കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ വന്നിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ജോഷി – രഞ്ജി പണിക്കര്‍ – സുരേഷ് ഗോപി ടീമിന്റെ പ്രഥമ ചിത്രമായ ലേലം 25 വര്‍ഷം മുമ്പ് ഇന്നേ ദിവസമാണ് ( ഒക്ടോബര്‍ 18 ) റിലീസ് ചെയ്തത്. ഷാജി കൈലാസുമായി ചേര്‍ന്ന് 90 – കളുടെ ട്രെന്റ് തന്നെ മാറ്റി മറിച്ച രഞ്ജിയും 80 – കളെ പ്രകമ്പനം കൊള്ളിച്ച ജോഷിയുമായി ഒരുമിക്കുന്ന എന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് വരവേറ്റത്. കൂടെ 90 -കളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ സുരേഷ് ഗോപിയും ഉള്ളത് അവരുടെ ആവേശത്തെ ഇരട്ടിയാക്കി. മധ്യ തിരുവിതാംകൂറിലെ അബ്കാരി മേഖലയിലെ കിടമത്സരങ്ങളും കുടിപ്പകയുമായിരുന്നു ലേലത്തിന്റെ ഇതിവ്രത്തം. ജോഷിയുടെ ടെക്‌നികല്‍ എഫിഷ്യന്‍സിയും രഞ്ജിയുടെ വെടിക്കെട്ട് ഡയലോഗുകളടങ്ങിയ ത്രില്ലിംഗ് തിരക്കഥയും ഒത്ത് ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരു അത്യുഗ്രന്‍ വിരുന്നായിരുന്നു. ഒരു കാലത്ത് കേരളത്തിലെ അബ്കാരി മേഖല അടക്കിവാണ മണര്‍കാട് പാപ്പനെ അനുസ്മരിപ്പിക്കുന്ന ആനക്കാട്ടില്‍ ഈപ്പച്ചനായി സോമന്‍ അരങ്ങ് തകര്‍ത്ത ചിത്രം കൂടിയായിരുന്നു ലേലം. ഒപ്പം 90 – കളിലെ യുവാക്കളുടെ ഹരമായ സുരേഷ് ഗോപിയും കൂടി ചേര്‍ന്നപ്പോള്‍ തീയേറ്ററുകള്‍ പൂരപ്പറമ്പുകളായി മാറി.

ചെറിയ വേഷങ്ങളിലൂടെ സഹനടനായും വില്ലനായും ഉപനായകനായും നായകനായും ഒടുവില്‍ സൂപ്പര്‍ താരവുമായി ഘടനാപരമായി വളര്‍ച്ച പ്രാപിച്ച നടനാണ് സുരേഷ് ഗോപി. രഞ്ജി പണിക്കര്‍ – ഷാജി കൈലാസ് ടീമിന്റെ ഫയര്‍ ബ്രാന്റ് കഥാപാത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി പ്രേഷക മനസ്സുകളില്‍ സ്ഥാനം പിടിച്ചത്. 1993 – ല്‍ റിലീസായ ഏകലവ്യന്‍ സുരേഷ് ഗോപിയെ സൂപ്പര്‍ താരമാക്കി ഉയര്‍ത്തിയപ്പോള്‍ തൊട്ടടുത്ത വര്‍ഷം റിലീസായ കമ്മീഷണര്‍ സുരേഷ് ഗോപിയുടെ താരമൂല്യം വാനോളം ഉയര്‍ത്തി. പില്‍ക്കാലത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ബാധിച്ച ‘ ഷാജി കൈലാസ് സിന്‍ഡ്രോ’ മിന്റെ ഭാഗമായി പിന്നീട് വന്ന സുരേഷ് ഗോപി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ഭരത് ചന്ദ്രന്റെ മുകളില്‍ വരുന്ന വേഷങ്ങളാണ് പ്രേക്ഷകര്‍ സുരേഷ് ഗോപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. ഹൈവേ പോലെ കുറച്ച് ചിത്രങ്ങള്‍ വിജയിച്ചെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും പരാജയമായിരുന്നു. വന്‍ ഹൈപ്പില്‍ വന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ തക്ഷശില, മഹാത്മ, യുവതുര്‍ക്കി എന്നിവ തകര്‍ന്നടിഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ താരമൂല്യം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ആ സമയത്താണ് ഏകദേശം ഒരേ സമയത്ത് തന്നെ രണ്ട് സുരേഷ് ഗോപി ചിത്രങ്ങള്‍ റിലീസാകുന്നത്. ഇതില്‍ വന്‍ ഹൈപ്പില്‍ വന്ന ഭൂപതി ഫ്‌ലോപ്പായപ്പോള്‍ കെ. മധുവിന്റെ ജനാധിപത്യം ഹിറ്റായി മാറി. എങ്കിലും കമ്മീഷണറിനോളം പോന്ന ഒരു വിജയത്തിനായി സുരേഷ് ഗോപിക്ക് ലേലം വരെ കാത്തിരിക്കേണ്ടി വന്നു.

70 – കളുടെ തുടക്കത്തില്‍ പി.എന്‍. മേനോന്റെ ഗായത്രിയിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായ എം.ജി.സോമന്‍, 70 – കളുടെ രണ്ടാം പകുതിയിലിറങ്ങിയ ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താരമായി മാറി. അക്കാലത്ത് പ്രേം നസീര്‍ കഴിഞ്ഞാല്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകവേഷം ചെയ്യുന്ന നടനായിരുന്നു സോമന്‍. 80 – കളുടെ തുടക്കത്തില്‍ തലമുറ മാറ്റത്തിന്റെ ഭാഗമായി കാരക്ടര്‍ റോളുകളിലേക്ക് ചുവട് മാറിയ സോമന്, തിരക്കിന് കുറവില്ലായിരുന്നെങ്കിലും പ്രാധാന്യമുള്ള വേഷങ്ങള്‍ തുലോം തുച്ഛമായിരുന്നു. ഒരു കാലത്തെ സൂപ്പര്‍ താരമായിരുന്ന താന്‍ തന്റെ പിന്‍ഗാമികളായ താരങ്ങളുടെ തല്ലു വാങ്ങുന്ന കഥാപാത്രങ്ങളെ നിരന്തരം അവതരിപ്പിക്കുന്നതില്‍ ഉള്ള് കൊണ്ട് ഖിന്നനായിരുന്നു അദ്ദേഹം. ഇതൊരു പരാതിയായി രഞ്ജി പണിക്കരുടെ മുമ്പാകെ സോമന്‍ പല തവണ പറയുകയുണ്ടായി. രഞ്ജിയുടെ അത് വരെയുള്ള മിക്ക രചനകളിലും സോമന് കാര്യപ്രസക്തമായ വേഷങ്ങള്‍ ഉണ്ടായിരുന്നില്ല. ലേലത്തിന്റെ സ്പാര്‍ക്ക് മനസില്‍ വന്നപ്പോള്‍ ഈ കാര്യവും രഞ്ജി പ്രത്യേകം ഓര്‍ത്ത് വച്ചു. നായകനൊപ്പം കയ്യടി വാങ്ങുന്നവരായിരുന്നു രഞ്ജിയുടെ പ്രതിനായകരും. തലസ്ഥാനത്തില്‍ നരേന്ദ്രപ്രസാദും ഏകലവ്യനില്‍ വിജയ രാഘവനും കമ്മീഷണറില്‍ രതീഷും ദി കിംഗില്‍ മുരളിയും നായകനൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി വാങ്ങിയവരായിരുന്നു. എന്നാല്‍ നായകനേക്കാളും കയ്യടി നേടിയ ഏക രഞ്ജി പണിക്കര്‍ കഥാപാത്രം ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ മാത്രമാണ്. ലേലത്തിന്റെ ആദ്യ പകുതിയില്‍ സോമന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിറഞ്ഞാടുകയായിരുന്നു. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ചാട്ടുളി പോലുള്ള നോട്ടത്താലും സോമന്‍ വെള്ളിത്തിരയില്‍ നിറഞ്ഞാടി.

റിലീസ് കേന്ദ്രങ്ങളില്‍ ലേലം 50 ദിവസം വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴായിരുന്നു സോമന്റെ അകാല നിര്യാണം. അണയാന്‍ പോകുന്ന ദീപം ആളിക്കത്തിയത് പോലെയായിരുന്നു ലേലത്തിലെ സോമന്റെ പ്രകടനം. അത് വരെ ഹിറ്റ്‌ലറിലെ സോമന്റെ ഡയലോഗ് ട്രോളിക്കൊണ്ട് വേദിയില്‍ അവതരിപ്പിച്ചിരുന്ന മിമിക്രി താരങ്ങള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നു. ഒരു കാലത്തെ ക്ഷുഭിത യൗവ്വനത്തിന്റെ, നിഷേധത്തിന്റെ, പൗരുഷത്തിന്റെ പര്യായമായ സോമന് നല്‍കിയ ട്രിബ്യൂട്ടായിരുന്നു ലേലവും ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന അതികായകന്റെ വേഷവും. 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും റിപ്പീറ്റ് വാല്യു നഷ്ടപ്പെടാത്ത ചിത്രമാണ് ലേലം. ജോഷിയുടെ സംവിധാന മികവും രഞ്ജി പണിക്കരുടെ ശക്തമായ തിരക്കഥയും സംഭാഷണവും സുരേഷ് ഗോപിയുടെയും സോമന്റെയും അസാമാന്യ പ്രകടനവും ഇതിന് കാരണമാണ്. ഒപ്പം കുന്നേലും കടയാടിയിലുമുള്ള എന്തിനും പോന്ന ആണുങ്ങളായിട്ടഭിനയിച്ച് തകര്‍ത്ത എന്‍.എഫ്. വര്‍ഗ്ഗീസ്, സ്ഫടികം ജോര്‍ജ്ജ്, അസീസ്, ക്ലീറ്റസ് എന്നിവരുടെ കിടിലന്‍ പെര്‍ഫോമന്‍സും ലേലത്തെ വേറെ ലെവലിലാക്കി മാറ്റി.