സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 
1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും.

വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  മത്സരിക്കുന്നത്. മോഹന്‍ലാലിന്റെതായി ദൃശ്യം 2 ആണ് മത്സരിക്കുന്നുണ്ട്. നിധിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ എത്തിയ കാവല്‍ എന്ന സിനിമയിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്.
ഇവര്‍ക്ക് ഒപ്പം ഇന്ദ്രന്‍സ്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് , ജയസൂര്യ, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങി ഒട്ടുമിക്ക നടന്മാര്‍ എല്ലാം തന്നെ മത്സരത്തിനുണ്ട്.

ഇത്തവണ മികച്ച നടിക്ക് വേണ്ടിയും കടുത്ത പോരാട്ടം തന്നെയാണ് ഉള്ളത്. മഞ്ജു വാര്യര്‍, ഉര്‍വശി, സുരഭി ലക്ഷ്മി, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍,  ദര്‍ശന രാജേന്ദ്രന്‍, നിമിഷ സജയന്‍, രജീഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി,  അന്ന ബെന്‍ , ദിവ്യ പിള്ള, അഞ്ജു കുര്യന്‍, ഗ്രേസ് ആന്റണി, വിന്‍സി അലോഷ്യസ്, സാനിയ ഇയപ്പന്‍ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരരംഗത്തുള്ളത്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. അതില്‍ നിന്നും രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷം 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായി എത്തിയ ‘ഹോം’. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ‘ഹൃദയം’ എന്നിവയും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങളാണ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍  ശ്രദ്ധനേടിയ ‘നിഷിദ്ധോ’യാണ് മത്സര രംഗത്തുള്ള മറ്റൊരു ആകര്‍ഷണം. സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷത്തിലെത്തിയ ‘ അവനോവിലോന’, ആശാ ശരത്തിന്റെ ‘ഖെദ്ദ’ ‘ദ് പോര്‍ട്രെയ്റ്റ്‌സ് ‘ തുടങ്ങിയ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള മത്സരത്തിനായി ഉള്ളത്. ഇത്തരത്തിൽ വാശിയേറിയ പോരാട്ടം നടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ആരൊക്കെ കരസ്ഥമാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.