‘മോഹന്‍ലാല്‍ സിനിമകളുടെ കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത്’; കല്ല്യാണി പ്രിയദര്‍ശന്‍
1 min read

‘മോഹന്‍ലാല്‍ സിനിമകളുടെ കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത്’; കല്ല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ കല്യാണി പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നായികയായി മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തില്‍ ബ്രോ ഡാഡി, ഹൃദയം, എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് സിനിമകളും പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ഇന്നലെയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസ് ചെയ്തത്. താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇപ്പോഴിതാ താരം തല്ലുമാല സിനിമയുമായി ബന്ധപ്പെട്ട ഒറു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമ കാണുന്നത് ആരുടേയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ എന്നാണ് കല്യാണി ഉത്തരം നല്‍കിയത്. പ്രിയദര്‍ശന്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമകളാണ്. കുടുംബബന്ധം ഉള്ളതുകൊണ്ട്കൂടിയാണോ അദ്ദേഹത്തിന്റെ സിനിമ കാണുന്നത് എന്ന് അവതാരകന്‍ ചോദിച്ചു. അത്‌കൊണ്ടായിരിക്കാം ചിലപ്പോള്‍ എന്നും കുട്ടികളായിരുന്നപ്പോഴുള്ള ആ കാലഘട്ടത്തില്‍ മോഹന്‍ലാലും അച്ഛനും കൂടുതല്‍ സിനിമകള്‍ ചെയ്തത് കൊണ്ടും ആയിരിക്കാമെന്നും അച്ഛന്റെ സിനിമ ആയത്‌കൊണ്ട് എന്തായാലും കാണുമല്ലോ എന്നും കല്യാണി പറയുന്നു.

അച്ഛന്റെ സിനിമയേക്കാള്‍ തനിക്കിഷ്ടം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകളാണ്. നാടോടിക്കാറ്റ് എന്റെ ഇഷ്ടസിനിമകളില്‍ ഒന്നാണ്. അഭിമുഖത്തില്‍ ടൊവിനോ തോമസും ഷൈന്‍ ടോം ചാക്കോയും ഉണ്ടായിരുന്നു. പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നതെന്നും ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നതെന്നും ഷൈന്‍ ടോം പറഞ്ഞു. അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയറ്ററില്‍ പോയി കണ്ടിട്ടുണ്ട്, ഷൈന്‍ ടോം ചാക്കോ പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ സിനിമകളുടെ കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായതെന്ന് കല്യാണി വ്യക്തമാക്കുന്നു.

കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തല്ലുമാലയെന്നും തന്റെ സ്വഭാവത്തില്‍ നിന്ന് ഏറെ വ്യത്യസ്തയായ കഥാപാത്രമായത്‌കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയെന്നും താരം പറയുന്നു. തല്ലുമാലയില്‍ വ്‌ലോഗര്‍ ബി പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയില്‍ ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.