‘കുവൈറ്റ് വിജയനല്ലേ എനിക്കറിയാം, ജോര്‍ജേ നമ്പര്‍ വാങ്ങിച്ചോളൂ’ ; മമ്മൂട്ടി ഞെട്ടിച്ചെന്ന് കെ യു മനോജ്, കുറിപ്പ് വൈറല്‍
1 min read

‘കുവൈറ്റ് വിജയനല്ലേ എനിക്കറിയാം, ജോര്‍ജേ നമ്പര്‍ വാങ്ങിച്ചോളൂ’ ; മമ്മൂട്ടി ഞെട്ടിച്ചെന്ന് കെ യു മനോജ്, കുറിപ്പ് വൈറല്‍

തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടനാണ് കെ യു മനോജ്. കുവൈറ്റ് വിജയന്‍ എന്നായിരുന്നു ചിത്രത്തില്‍ മനോജിന്റെ കഥാപാത്രത്തിന്റെ പേര്. നാടകങ്ങളില്‍ ലൈറ്റ് ബോയി ആയി നിന്ന് പിന്നീട് അഭിനയിച്ചു തുടങ്ങി ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ കൂടിയാണ് കെ യു മനോജ്. ഇപ്പോഴിതാ ഇപ്പോഴിതാ മമ്മൂട്ടിയെ പരിചയപ്പെട്ടതിനെക്കുറിച്ചും തന്നെ അദ്ദേഹം തിരിച്ചറിഞ്ഞതിനെക്കുറിച്ച് പറയുകയാണ് മനോജ്.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ലാല്‍ മീഡിയയില്‍ ‘പ്രണയ വിലാസം’ എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിം?ഗ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എല്ലാവരും ആരെയോ ബഹുമാനപൂര്‍വ്വം കാത്തിരിക്കുന്ന ഒരു പ്രതീതി. കാര്യം തിരക്കിയപ്പോള്‍ സന്തോഷപൂര്‍വ്വം അറിയുന്നു സാക്ഷാല്‍ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു. ‘സത്യം പറയാലൊ, കേട്ടയുടനെ എന്റെ ‘കിളി ‘ പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായി. മമ്മൂക്ക വരുമ്പോള്‍ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫില്‍ ഒരാളെ സ്‌നേഹപൂര്‍വ്വം ഏല്‍പ്പിച്ച് ഞാന്‍ ഡബ്ബിം?ഗ് തുടര്‍ന്നു. ഇടയിലെപ്പോഴോ അയാള്‍ വന്ന് പറഞ്ഞു- ‘മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാറായി. ഞാന്‍ ഉടന്‍ പുറത്തേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ മമ്മൂക്ക പുറത്തേക്ക് വരുന്നു. ‘നെറ്റിപട്ടം കെട്ടിയ ആന’ എന്നൊക്കെ പറയാറില്ലെ… ഞാന്‍ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. ‘മമ്മൂക്ക ഞാന്‍ തിങ്കളാഴ്ച നിശ്ചയം’.. പറഞ്ഞ് മുഴുപ്പിക്കാന്‍ വിടാതെ മമ്മൂക്ക പറഞ്ഞു…’ആ… മനസ്സിലായി കുവൈത്ത് വിജയന്‍… സിനിമയില്‍ കണ്ടത് പോലെ അല്ല… കാണാന്‍ ചെറുപ്പമാണല്ലോ… വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ…
എന്താ background മുമ്പ് അഭിനയിച്ചിട്ടുണ്ടോ?’
ഞാന്‍ പറഞ്ഞു തിയ്യറ്ററാണ്, പിന്നെ കുറച്ച് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍…
‘ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ഞാന്‍ പറഞ്ഞു ‘മമ്മൂക്ക ഒരു ഫോട്ടോ…’
വെളിയില്‍ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.
അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു.
പോകാനിറങ്ങുമ്പോള്‍ ‘പ്രിയന്‍ ഓട്ടത്തിലാണ് ‘ എന്ന സിനിമയില്‍ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും
‘ജോര്‍ജേ, മനോജിന്റെ നമ്പര്‍ വാങ്ങിച്ചോളൂ.’
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ…
തൊണ്ടയിലെ വെള്ളവും വറ്റി…
നേരെ ക്യാബിനില്‍ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ ‘കിളി’ തിരിച്ച് വരാന്‍ വീണ്ടും സമയമെടുത്തു. ‘മനോജേട്ടാ… നോക്കാം’ ക്യാബിനില്‍ നിന്ന് വീണ്ടും വിളി… ഡബ്ബിം?ഗ് തുടരുമ്പോഴും ഉള്ളില്‍ സന്തോഷവും… ആരാധനയും കൂടി… കൂടി വന്നു. താങ്ക് യൂ മമ്മൂക്കാ…