“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്
1 min read

“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്

1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു താരം അവസാനമായി അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം. 1994 സ്വതന്ത്ര സംവിധായകനായ അദ്ദേഹത്തിൻറെ ആദ്യ ചിത്രം ജയറാം നായകനായ വധു ഡോക്ടർ ആണ്.

ആക്കൊല്ലം 15 നവാഗത സംവിധായകർ രംഗത്തെത്തിയെങ്കിലും ആ മേഖലയിൽ പിടിച്ചു നിന്ന ഒരാൾ ഹരിദാസ് ആണ്. സിനിമകൾക്ക് വിചിത്രമായ പേരുകളാണ് അദ്ദേഹം ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലം ആക്കിയാണ് സിനിമകൾ എടുക്കുന്നത്. പല ചിത്രങ്ങളും ഇതേ പേരുള്ള മറ്റ് സംവിധായകരുടേതാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1993 ഏപ്രിൽ 13ന് തിയേറ്ററുകളിൽ വൻ വിജയത്തോടെ പ്രദർശനം ആരംഭിച്ച ചിത്രമാണ് മോഹൻലാൽ നായകനായ ദേവാസുരം. തലമുറകൾ വ്യത്യാസം ഇല്ലാതെ ഇന്നും എല്ലാവരും ഇരുകൈയും നീട്ടിയാണ് ദേവാസുരത്തെ കൊണ്ട് നടക്കുന്നത്.ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആയിരുന്നു. ചിത്രത്തിൻറെ രണ്ടാം ഭാഗമായ രാവണപ്രഭുവും തിയറ്ററുകളിൽ വൻ ഹിറ്റായി മാറിയിരുന്നു.

മോഹൻലാലിൻറെ കരിയാറിലെ തന്നെ എല്ലാകാലത്തെയും മികച്ച ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠൻ. എന്നാൽ ഈ ഈ ചിത്രത്തിൽ ആദ്യം നായകനായി പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. സംവിധായകനാകേണ്ടത് കെ കെ ഹരിദാസ് ആയിരുന്നു. ഇത് ഹരിദാസ് തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിൻറെ വാക്കുകൾ ഇങ്ങനെ… “ദേവാസുരം ഞാൻ സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു. മമ്മൂട്ടിയെയായിരുന്നു നായകനായി കണ്ടിരുന്നത്. അദ്ദേഹത്തോട് കഥ പറയാൻ രഞ്ജിത്തിനൊപ്പം മദ്രാസിൽ പോയിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു.

കഥ പറയാൻ പറ്റിയില്ല. അതുകൊണ്ട് തിരികെ പോന്നു. മമ്മൂക്ക തിരക്കാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. പിന്നീട് ആകാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങൾ പിന്നീട് ഒന്നിച്ച് സിനിമ ചെയ്തെങ്കിലും അത് ഞാൻ ചോദിക്കാൻ പോയില്ല. പിന്നീട് ഞാൻ മുരളിയെ വെച്ച് ആലോചിച്ചു എങ്കിലും അത് നടന്നില്ല. ദേവാസുരത്തിന്റെ ലൊക്കേഷൻ ഒക്കെ ഞാനായിരുന്നു കണ്ടെത്തിയത്. മനയൊക്കെ രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹൻലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ മറ്റൊരു ചിത്രത്തിൻറെ തിരക്കിലായിരുന്നു. പിന്നീട് ദേവാസുരം ഐ വി ശശി സംവിധാനം ചെയ്യുമ്പോൾ ഞാൻ ഷൂട്ടിംഗ് സെറ്റിൽ ഒക്കെ പോയിരുന്നു.

ഞാനാണ് സിനിമ ചെയ്യേണ്ടിയിരുന്നത് എന്ന് ഒന്നും പറയാൻ പോയില്ല. ദേവാസുരം ചെയ്യാൻ പറ്റാത്തതിന്റെ നിരാശ ഇപ്പോഴുമുണ്ട്. ലാലേട്ടനെ വെച്ച് ഒരു മാസ് സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. സിനിമ ചെയ്യാമെന്ന് അദ്ദേഹവും ആന്റണി പെരുമ്പാവൂരും പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടി ഇപ്പോഴും കഥ കേട്ടുകൊണ്ടിരിക്കുകയാണ്. സൂപ്പർസ്റ്റാറുകളെ വെച്ച് സിനിമ ചെയ്യുമ്പോൾ ഒരുപാട് കാത്തിരിക്കേണ്ടിവരും. എന്തായാലും മുഴുവൻ സ്ക്രിപ്റ്റ് എഴുതിയിട്ട് പോകാനിരിക്കുകയാണെന്ന്” ഹരിദാസ് അന്ന് പറഞ്ഞു. കിന്നരി പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂർ, ഊട്ടിപട്ടണം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് ഹരിദാസ് ആയിരുന്നു. ജോസേട്ടന്റെ ഹീറോയാണ് അദ്ദേഹത്തിൻറെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2018 ഓഗസ്റ്റ് 26ന് അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.