‘ആ മെസേജ് കാണുമ്പോൾ എനിയ്ക്ക് ഇപ്പോഴും ഞെട്ടലാണ്’ : 2018-ൽ മമ്മൂട്ടി മെസേജയച്ച അനുഭവം പങ്കുവെച്ച് ഭീഷ്മയുടെ തിരക്കഥാകൃത്ത്  ദേവദത്ത് ഷാജി
1 min read

‘ആ മെസേജ് കാണുമ്പോൾ എനിയ്ക്ക് ഇപ്പോഴും ഞെട്ടലാണ്’ : 2018-ൽ മമ്മൂട്ടി മെസേജയച്ച അനുഭവം പങ്കുവെച്ച് ഭീഷ്മയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി

താൻ അയച്ച ഒരു പഴയ മെസ്സേജിന് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദനങ്ങളറിയിച്ച പഴയ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ ‘ദേവദത്ത് ഷാജി’. 2018 – ൽ ‘സ്വന്തം കാര്യമെന്ന’ എൻ്റെ ഷോർട് ഫിലിമിന് വ്യൂസ് ഒന്നും കയറാതിരിക്കുന്ന സമയത്ത് പ്രയാസപ്പെട്ട് ഇരിക്കുമ്പോഴാണ് ആ മെസ്സേജ് വരുന്നത്. അത് മമ്മൂട്ടിയുടെ മെസ്സേജ് ആയിരുന്നെന്നും, അത് കണ്ട് താൻ ഞെട്ടി പോയെന്നുമാണ് ദേവദത്ത് ഷാജി പറയുന്നത്. പിന്നീട് അദ്ദേഹത്തെ ഭീഷ്മയുടെ സെറ്റിൽ വെച്ച് കണ്ടപ്പോൾ ഈ കാര്യം പറയണമെന്ന് കരുതിയിരുന്നു. എന്നാൽ അതിന് സാധിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദേവദത്ത് ഷാജി പറയുന്നു.

മമ്മൂട്ടി തന്നെ അഭിനന്ദിച്ചപ്പോൾ കിട്ടിയ ഊർജം വാക്കുകൾക്കൊണ്ട് പറഞ്ഞു തീർക്കാൻ സാധിക്കില്ലെന്നും ദേവദത്ത് പറഞ്ഞു. ഭീഷ്മയ്ക്ക് മുൻപേ ‘കുമ്പളങ്ങി നൈറ്റ്സിലും’ അസോസിയേറ്റ് ഡയറക്ടാറായും ദേവദത്ത് പ്രവർത്തിച്ചിരുന്നു. ദേവദത്തിൻ്റെ ഷോർട്ട് ഫിലിമുകൾ കണ്ട് ഇഷ്ട്ടപ്പെട്ടതിന് ശേഷം ദിലീഷ് പോത്തനായിരുന്നു അദ്ദേഹത്തെ കുമ്പളങ്ങി നൈറ്റ്‌സില്‍ വര്‍ക്ക് ചെയ്യാനായി ക്ഷണിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ എട്ട് ഷോര്‍ട്ട് ഫിലിമുകളായിരുന്നു ദേവദത്ത് സംവിധാനം ചെയ്തത്. അധികം വൈകാതെ തന്നെ അദ്ദേഹത്തെ ഒരു സംവിധായകൻ്റെ വേഷത്തിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഭീഷ്മ പർവ്വം വലിയ വിജയം കൈവരിച്ചതോടെ ബിലാലിലും വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

ദേവദത്ത് ഷാജിയുടെ കുറിപ്പിൻ്റെ പൂർണരൂപം

2018 ജനുവരി ഏറ്റവും ഒടുവില്‍ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോര്‍ട്ട് ഫിലിം യൂടൂബില്‍ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമില്‍ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നു. കാഴ്ചക്കാര്‍ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടില്‍ ഉള്ളവര്‍ക്കെല്ലാം ഷോര്‍ട്ട് ഫിലിം ലിങ്ക് ഫോര്‍വേഡ്  ചെ
യ്തുകൊണ്ടിരിക്കുന്നു.  പെട്ടെന്നാണ് ക്യാമറാമാന്‍, പ്രിയ സഹോദരന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് തന്റെ മൊബൈല്‍ സ്‌ക്രീന്‍ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോര്‍ട്ട് ഫിലിമിന് ആരോ ‘നന്നായി’ എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. ‘മമ്മൂക്ക’.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭീഷ്മ പര്‍വ്വത്തില്‍ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഒരാള്‍ കോള്‍ ചെയ്തു, ‘നിന്നെ അമല്‍ സര്‍ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്…’. കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോള്‍ മമ്മൂട്ടി സര്‍, അമല്‍ നീരദ് സര്‍, അബു സലീമിക്ക , ജോര്‍ജേട്ടന്‍ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സര്‍ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്‌ക്ക് മാറ്റാനായി ആക്ഷന്‍ കാണിച്ചു. അമല്‍ സര്‍ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സര്‍ വിശേഷങ്ങള്‍ ചോദിച്ചു.

ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകള്‍ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോര്‍ജേട്ടന്‍ പതിയെ പിന്നില്‍ കൂടി വന്ന് കൈകളില്‍ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തില്‍ അന്നത്തെ ഷോര്‍ട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മ പര്‍വ്വം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല. പ്രിയപ്പെട്ട മമ്മൂട്ടി സര്‍, ആ ‘നന്നായി’ തന്ന ഊര്‍ജ്ജം വാക്കുകള്‍ക്കും മേലെയാണ്.