മലയാളത്തിലെ ആദ്യ നായിക പികെ റോസിയ്ക്ക് 120ാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം
1 min read

മലയാളത്തിലെ ആദ്യ നായിക പികെ റോസിയ്ക്ക് 120ാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം

ലയാളത്തിലെ ആദ്യ വനിതാ അഭിനേതാവാണ് പികെ റോസി. 1902ല്‍ തിരുവനന്തപുരത്ത് ജനിച്ച റോസിക്ക് ചെറുപ്പകാലം മുതല്‍ തന്നെ അഭിനയത്തോട് വളരെ താല്‍പര്യം ഉണ്ടായിരുന്നു. കാലത്തിന്റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനയാണ് ഫെബ്രുവരി 10ന്. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. 1928ല്‍ വിഗതകുമാരനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുടെ വേഷമായിരുന്നു റോസി ചിത്രത്തില്‍ അഭിനയിച്ചത്. ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രമായിരുന്നു. തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററിലാണ് സിനിമ റിലീസ് ചെയ്തത്. പുരുഷ കേന്ദ്ര കഥാപാത്രം റോസിയുടെ മുടിയിലെ പൂവില്‍ ചുംബിക്കുന്ന രംഗവും സിനിമയില്‍ ഉണ്ടായിരുന്നു. സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചവെന്നും പറഞ്ഞ് തിയറ്ററില്‍ റോസി കടന്നുവന്നപ്പോള്‍ ഒരു വിഭാഗം അധിക്ഷേപിക്കുകയുണ്ടായി. അന്ന് തീയറ്ററിന് തീയിട്ട സംഭവവും ഉണ്ടായി.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുന്ന അവസ്ഥയും ഉണ്ടായി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോള്‍ ഇവരുടെ വിവാഹം പോലും നടന്നില്ല. വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കുകയും റോസിയെ സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്തു. ലോറിയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. അവിടെ ഒരു ലോറി ഡ്രൈവറെ വിവാഹം കഴിച്ച് രാജമ്മ എന്ന പേരില്‍ ജീവിതം തുടര്‍ന്നു.

നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988 ല്‍ ഇവര്‍ മരണപ്പെട്ടുവെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. നാടകത്തില്‍ നിന്നാണ് റോസി സിനിമയിലെത്തിയത്. അഭിനയിക്കാന്‍ അറിയാതിരുന്ന റോസി, സംവിധായകന്‍ പറഞ്ഞ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായിരുന്ന ജെ.സി. ഡാനിയേല്‍ സൂചിപ്പിച്ചിരുന്നു. തന്റെ ചെറിയ കരിയറിനുള്ളില്‍ തന്നെ നിരവധി തടസങ്ങള്‍ റോസി മറികടന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കലാരംഗത്തേക്ക് എത്താന്‍ കഴിയാത്ത് സമയത്തായിരുന്നു റോസി സിനിമയിലെത്തിയത്. റോസി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മതിയായ ആദരം ലഭിച്ചില്ലെങ്കിലും ഇന്ന് ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാണ് റോസിയുടെ ജീവിതം.