‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍
1 min read

‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. സംവിധായകന്‍ രാജീവ് നാഥ് 1995ല്‍ സംവിധാനം ചെയ്ത എന്നാല്‍ റിലീസ് ആകാത്ത ‘സ്വര്‍ണ്ണചാമരം’ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകന്‍ ആയിട്ടാണ് ജി മാര്‍ത്താണ്ഡന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് സംവിധായകന്‍ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം ജോലി ചെയ്തു. പിന്നീട് പ്രശസ്ത സംവിധായകരായ അന്‍വര്‍ റഷീദ്, രഞ്ജിപ്പണിക്കര്‍, ലാല്‍, ഷാഫി, രഞ്ജിത്ത്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ് എന്നിവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയും ജോലി ചെയ്തു.

അങ്ങനെ 2013 ജി മാര്‍ത്താണ്ഡന്‍ സംവിധായക കുപ്പായമണിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’. ബെന്നി പി നായരമ്പലം കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം ജനശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, ഹണി റോസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തെസ്‌നി ഖാന്‍, അജു വര്‍ഗീസ്, രജിത്ത് മേനോന്‍ തുടങ്ങിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി ക്ലീറ്റസ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിനു ശേഷം 2020 വരെ നാലു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. അതില്‍ ഒന്നാണ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ‘പാവാട’. ചിത്രം ബോക്‌സാഫീസ് ഹിറ്റായിരുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് തുറന്നു പറയുകയാണ് മാര്‍ത്താണ്ഡന്‍. പഠിച്ചിരുന്ന കാലത്ത് തീയേറ്ററില്‍ പോയി കണ്ട സിനിമകളിലൂടെയാണ് മമ്മൂട്ടി സാറിനോടുള്ള ആരാധന തുടങ്ങിയതെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. അന്നു തുടങ്ങിയതാണ് തനിക്ക് ഒരു സംവിധായകനാകണമെന്ന ആഗ്രഹമെന്നും, ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയിലൂടെ ആ ആഗ്രഹം സഫലമായെന്നും അദ്ദേഹം പറയുന്നു. നവാഗത സംവിധായകരെ ചലച്ചിത്ര രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടി സാര്‍ തന്നെയാണ് തന്നെയും സംവിധായക രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. അതില്‍ തനിക്ക് എന്നും സന്തോഷം ആണുള്ളത്. ശരിക്കും ജീവിതത്തില്‍ വല്ലാത്ത ഒരു നിമിഷം ആയിരുന്നു ‘ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്’ വിജയിച്ചപ്പോള്‍ തോന്നിയത്.
മമ്മൂട്ടി സാറുമായുള്ള ആത്മബന്ധമാണ് തനിക്ക് ‘ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്’ എന്ന ചിത്രം ചെയ്യാന്‍ കഴിഞ്ഞതെന്നും, ആ ചിത്രം വലിയ വിജയമാകുകയും ചെയ്‌തെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു.