‘കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാന്‍ മടിക്കുന്ന ഒരു പ്രേക്ഷകന്‍ ആണ് ഞാന്‍, കാരണം…..’
1 min read

‘കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാന്‍ മടിക്കുന്ന ഒരു പ്രേക്ഷകന്‍ ആണ് ഞാന്‍, കാരണം…..’

മ്മുടെയെല്ലാം ജീവിതം പലതരം ഓര്‍മകളുടെ ശേഖരമാണെന്ന് പറയാറുണ്ട്. അപ്പോള്‍ ഓര്‍മ്മകള്‍ ഇല്ലാത്ത ജീവിതം എങ്ങനെയാവും… പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ആ അവസ്ഥയെ പറ്റി പറഞ്ഞ സിനിമയായിരുന്നു തന്മാത്ര. ബ്ലെസ്സിയാണ് 2005 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത്. തന്മാത്രയിലെ ഓര്‍മ്മക്കും മറവിക്കുമിടയില്‍ സഞ്ചരിക്കുന്ന മോഹന്‍ലാലിന്റെ രമേശന്‍ നായര്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. മോഹന്‍ലാല്‍, മീര വസുദേവ്, അര്‍ജുന്‍ ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സീത തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. രമേശന്‍ നായരായി മോഹന്‍ലാലെത്തിയപ്പോള്‍ ലേഖയായിട്ടാണ് മീര വസുദേവ് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അല്‍ഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചുള്ള തുറന്നുപറച്ചിലിന് കൂടിയായിരുന്നു ഈ സിനിമ സാക്ഷ്യം വഹിച്ചത്. അമ്പരപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് താരങ്ങളെല്ലാം എത്തിയത്. ഏറെ കാലമായി പ്രേക്ഷകര്‍ കാത്തിരുന്ന ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് കാണാനായി. അതിലുമുപരി ഈ അഭിനയപ്രതിഭയുടെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനാവുന്ന ഒരു കഥാപാത്രത്തെയാണ് ബ്ലെസ്സി ഒരുക്കിയത്. മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തിലേക്ക് വെറും രണ്ട് ചിത്രങ്ങളിലൂടെ ബ്ലെസ്സി സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തന്മാത്രയെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാന്‍ മടിക്കുന്ന ഒരു പ്രേക്ഷകന്‍ ആണ് ഞാന്‍. അത് ഒരിക്കലും ഒരു മോശം സിനിമ ആയതു കൊണ്ടല്ല. ഒരിക്കല്‍ കണ്ട സിനിമ അത് എന്റെ മനസ്സില്‍ ഉണ്ടാക്കിയ സ്വാധീനം കാരണം വീണ്ടും കാണാന്‍ തോന്നാതിരിക്കുക എന്നൊരു അവസ്ഥയാണ്. അത്തരമൊരു സിനിമ അനുഭവമാണ് എനിക്ക് തന്മാത്ര. അല്‍ഷെമേഴ്‌സ് എന്ന രോഗവസ്ഥയുടെ ആഴവും ഭീതിയും മനസിലാക്കി തന്ന സിനിമ. മുണ്ട് മടക്കി കുത്തി വില്ലനെ അടിച്ചു ഒതുക്കുന്ന മോഹന്‍ലാലിന്റെ ഇന്ദുചൂടനെ കാണാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. പക്ഷെ കാണുന്ന പ്രേക്ഷകന്റെ മനസ്സിന്റെ ഉള്ളില്‍ വലിയൊരു നോവായി അവശേഷിക്കുന്ന രമേശനെ കാണാന്‍ എനിക്ക് കഴിയില്ല. കാരണം അയാള്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ ഏല്പിച്ച ഒരു മുറിവുണ്ട്. പഴകും തോറും ആ മുറിവ് ഉണങ്ങാന്‍ സാധിക്കാത്ത വിധം അങ്ങനെ തന്നെ ഉണ്ടാകും. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇനി ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു സിനിമയും കഥാപാത്രവും അതാണ് തന്മാത്രയും രമേശനും.”