‘ഉണ്ണിമുകുന്ദനെ പരിഹസിച്ചവര്‍ക്ക് ഇന്ന് പരിതാപകരമായ അവസ്ഥ, ഫാമിലി ഓഡിയന്‍സിന്റെ പവറിന് മുന്നില്‍ എന്ത് hate ക്യാമ്പയിന്‍’; കുറിപ്പ്
1 min read

‘ഉണ്ണിമുകുന്ദനെ പരിഹസിച്ചവര്‍ക്ക് ഇന്ന് പരിതാപകരമായ അവസ്ഥ, ഫാമിലി ഓഡിയന്‍സിന്റെ പവറിന് മുന്നില്‍ എന്ത് hate ക്യാമ്പയിന്‍’; കുറിപ്പ്

ഗോള കളക്ഷനില്‍ നൂറു കോടി എന്ന നേട്ടം സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. സിനിമ ഇറങ്ങിയപ്പോള്‍ ചിലര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവര്‍ക്ക് പോലും തടയാന്‍ കഴിഞ്ഞില്ലല്ലോ ഈ കളക്ഷന്‍ എന്ന് പറഞ്ഞാണ് സിനിഫൈല്‍ ഗ്രൂപ്പില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വലിയ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ, നല്ലൊരു ടീം വര്‍ക് ഉണ്ടെകില്‍ 100 കോടി കളക്ഷന്‍ കിട്ടും എന്ന് തെളിയിച്ച മലയാളം സിനിമ. അഭിനന്ദനങ്ങള്‍ ഉണ്ണിമുകുന്ദന്‍.. ഈ സിനിമയുടെ തുടക്കത്തില്‍ പോലും താങ്കളെ പരിഹസിച്ചവര്‍ക്ക് ഇന്ന് പരിതാപകരമായ അവസ്ഥ ആണ്. അവര്‍ക്ക് പോലും തടയാന്‍ കഴിഞ്ഞില്ലല്ലോ ഈ കളക്ഷന്‍. ഫാമിലി ഓഡിയന്‍സ് ന്റെ പവറിന് മുന്നില്‍ എന്ത് ഹേറ്റ് ക്യാമ്പയിന്‍ എന്നാണ് ഹിരണ്‍ കുറിപ്പില്‍ പറയുന്നത്. തള്ള് ആണെന്ന് പറയന്നുവര്‍ അടുത്ത തീയേറ്ററില്‍ പോയി നോക്കിയാല്‍ തീരാവുന്ന പ്രശ്‌നം ഉള്ളുവെന്നാണ് കുറിപ്പിന് താഴെ നെഗറ്റീവ് കമന്റ് നല്‍കിയവര്‍ക്ക് നല്‍കിയ മറുപടി.

2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു.  അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രത്തിന് തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ എന്നാണ് 100 കോടി ക്ലബ്ബിലെത്തിയ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.