‘എന്റെ ഒരു അഭിപ്രായത്തില്‍ ലോകമെമ്പാടുമുള്ള ബിസിനസ്സ് ആളുകള്‍ പഠിച്ചിരിക്കേണ്ട ജീവിതമാവണം അറ്റ്‌ലസ് രാമചന്ദ്രന്റേത് ‘ ; കുറിപ്പ് വൈറല്‍
1 min read

‘എന്റെ ഒരു അഭിപ്രായത്തില്‍ ലോകമെമ്പാടുമുള്ള ബിസിനസ്സ് ആളുകള്‍ പഠിച്ചിരിക്കേണ്ട ജീവിതമാവണം അറ്റ്‌ലസ് രാമചന്ദ്രന്റേത് ‘ ; കുറിപ്പ് വൈറല്‍

നകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് മലയാളികളുടെ മനസിലേക്ക് നടന്നു കയറിയ വ്യക്തിയാണ് പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. രാമചന്ദ്രന്‍. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഹൃദയസ്തംഭവനത്തെ തുടര്‍ന്ന് ദുബായിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് സിനി ഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

കുട്ടിക്കലത്ത് എന്റെ വെളിവില്ലായ്മയില്‍ ആദ്യം ഏതോ കാശ് മൂത്ത് ഫേമസ് ആവാന്‍ ശ്രമിക്കുന്ന ഒരു മുതലാളി – ടിവിയില്‍ വന്ന് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ഡയലോഗ് അടിക്കുന്ന ഒരു മനുഷ്യന്‍. ഒരു കോമഡി ഇമേജ് ആയിരുന്നൂ. അത്രേം ഉണ്ടായുള്ളൂ. ഒരിക്കല്‍ അച്ഛനാണ് പറഞ്ഞത്, വൈശാലി, സുകൃതം, ധനം തുടങ്ങി മികച്ച സിനിമകള്‍ ഉണ്ടാക്കിയ ആള്‍ ആണെന്ന്. കൂടുതല്‍ അറിഞ്ഞപ്പോള്‍ ഉയര്‍ന്ന് വന്ന വഴികളെ കുറിച്ച് അറിഞ്ഞപ്പോള്‍ ബഹുമാനമായി.

നെറിയുള്ള ബിസിനസ്സുകാരന്‍. അറ്റ്‌ലസ് ഗോള്‍ഡിന്റെ പ്യൂരിറ്റി അതിന്റെ തെളിവായിരുന്നൂ. അതിന് മാര്‍ക്കറ്റില്‍ ലഭിച്ച സ്വീകാര്യത അത്രമേല്‍ ആയിരുന്നൂ.. എക്സ്‌ചേഞ്ചിന് ഏത് കടയില്‍ ഗോള്‍ഡ് കൊണ്ട് ചെന്നാലും അറ്റ്‌ലസ് ഗോള്‍ഡ് എന്ന് കേട്ടാല്‍ പിന്നെ മറുചോദ്യമില്ല ബയ്യേഴ്‌സിന് – ആളുകള്‍ക്ക്- കസ്റ്റമേഴ്‌സിന് എല്ലാം അത് പോലെ വിശ്വാസമായിരുന്നൂ. അറ്റ്‌ലസ് ഷോറൂമുകളില്‍ കടയിലേക്ക് കയറി നില്‍ക്കാന്‍ ഇടം ഇല്ലാതെ ആളുകള്‍ സ്വര്‍ണ്ണം വാങ്ങാന്‍ പുറത്ത് കാത്ത് നില്‍ക്കുന്ന അവസ്ഥ! ഒരുകാലത്ത് അങ്ങനെ ആയിരുന്നൂ അറ്റ്‌ലസ് ഗോള്‍ഡ്.

എന്റെ ഒരു അഭിപ്രായത്തില്‍ ലോകമെമ്പാടുമുള്ള ബിസിനസ്സ് ആളുകള്‍ പഠിച്ചിരിക്കേണ്ട ജീവിതമാവണം അറ്റ്‌ലസ് രാമചന്ദ്രന്റേത്. രണ്ടും പഠിക്കാം. ഒരു ബിസിനസ്സ് നടത്തിപ്പുകാരന്‍ എങ്ങനെയാവണം എങ്ങനെയാവരുത്. ലോകമെമ്പാടും അന്‍പതിലേറെ ഷോറൂമുകള്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും തടങ്കലിലേക്കുള്ള വീഴ്ച്ച, വിശ്വസിച്ച് കൂടെ ചേര്‍ത്ത ജനറല്‍ മാനേജറുമാരുടെ ചതികള്‍..

അങ്ങനെ 1004 ദിവസം ജയിലില്‍! അവസാനം ജയിലില്‍ പോയി വന്നിട്ടും ദ്രോഹിച്ചവര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കരുത്, എന്റെ കൂടെ ജോലി ചെയ്തവരാണ്, അവരുടെ കുടുംബം കഷ്ടപ്പെടരുത് എന്ന് കരുതി ഒരു പോലീസ് കേസ് പോലും നല്‍കാതെ, ഈ കുരിശ്ശ് ഞാന്‍ ഒറ്റക്ക് ചുമന്നോളാം എന്ന തീരുമാനം കൂടി കണ്ടപ്പോള്‍ ആ ബഹുമാനം കൂടി. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
അത്രമേല്‍ നന്മയുള്ള മനുഷ്യന്‍..
പ്രണാമം
അറ്റ്‌ലസ് രാമചന്ദ്രന്‍

NB :
അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ പോകുന്നൂ. ജനറല്‍ മാനേജറുമാര്‍ നാട് വിടുന്നൂ. അത് വരെ House wife ആയിരുന്ന ഭാര്യ ഇന്ദു പിന്നീടങ്ങോട്ട് നടത്തിയ ഒറ്റയാള്‍ യുദ്ധത്തിന് ഒരു സിനിമക്കുള്ള സ്‌കോപ്പ് ഉണ്ട്.