‘മോഹന്‍ലാലിന്റെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രലേഖയിലെ അപ്പുക്കുട്ടന്‍’; വൈറല്‍ കുറിപ്പ്
1 min read

‘മോഹന്‍ലാലിന്റെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രലേഖയിലെ അപ്പുക്കുട്ടന്‍’; വൈറല്‍ കുറിപ്പ്

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നാണ് ചന്ദ്രലേഖ. കോമഡിക്ക് പ്രാധാന്യം നല്‍കി പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകര്‍ കണ്ട് രസിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ നിര്‍മിച്ച് പ്രിയദര്‍ശനം സംവിധായം ചെയ്ത ചിത്രം 1997 സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസാകുന്നത്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസന്‍ – മോഹന്‍ലാല്‍ ജോടിയുടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. 1995-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈല്‍ യു വേര്‍ സ്ലീപ്പിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ചിത്രത്തിലെ ജനപ്രിയഗാനങ്ങള്‍ രചിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് ബേണി ഇഗ്‌നേഷ്യസ് ആണ്. മോഹന്‍ലാല്‍ എന്ന നടന്റെ തകര്‍ച്ചയില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഈ സിനിമയെന്ന് പലരും അന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിദേഷ് മംഗലത്ത്.

കുറിപ്പിന്റെ പൂര്‍ണരൂപം

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരോണക്കാലം.ജാം പാക്ക്ഡായ ഒരു കെ.സി.മൂവീസ്.തീയേറ്റര്‍ മുഴുവന്‍ തലയറഞ്ഞു ചിരിച്ച ആദ്യപകുതിക്കൊടുവില്‍ അപ്രതീക്ഷിതമായെത്തിയൊരു കഥാപാത്രത്തിന്റെ സ്വയം പരിചയപ്പെടുത്തലിലെ ഇന്റര്‍വെല്‍ പഞ്ചിനു ശേഷം ഇനിയിക്കഥയെങ്ങോട്ടു പോകും എന്ന ആകാംക്ഷയിലാണ് കാണികളെല്ലാം.ഇന്റര്‍വെല്ലിനു വാങ്ങിച്ച എഗ് പപ്‌സും,ഫ്രയിംസും മടിയില്‍ വെച്ച് ഞാനും ആകാംക്ഷയോടെ രണ്ടാം പകുതി തുടങ്ങുന്നതും കാത്തിരുന്നു.ഇന്റര്‍വെല്ലിനു തൊട്ടുമുമ്പത്തെ റീകാപ്പോടെ തന്നെ സിനിമ അടുത്ത ഹാഫാരംഭിച്ചു.സിനിമയിലാദ്യമായവതരിപ്പിക്കപ്പെട്ട ആ കഥാപാത്രം ഇങ്ങനെ പരിചയപ്പെടുത്തി’മൈ നെയിം ഈസ് ആല്‍ഫി’.അയാളുടെ സണ്‍ഗ്ലാസില്‍ തെളിഞ്ഞ നായകന്റെ മുഖം ചോദിച്ചു.’ആര്?’ അവിടെ നിന്ന് യു-ടേണ്‍ പ്രതീക്ഷിച്ച പ്രേക്ഷകരെ മുഴുവന്‍ പറ്റിച്ചു കൊണ്ട് ആ നായകനും,അയാളുടെ സംവിധായകനും ചേര്‍ന്ന് വീണ്ടും പൊട്ടിച്ചിരിയുടെ പഞ്ചാരിമേളം തീര്‍ക്കുകയാണ്.

1997..പല നിലയ്ക്കും എനിക്കേറെ പ്രിയപ്പെട്ടൊരു വര്‍ഷമാണത്.ആദ്യമായി ഒറ്റയ്ക്കു സിനിമക്കു പോകുന്ന വര്‍ഷം.ആദ്യമായി എഗ് പപ്‌സിന്റെ രുചിയറിയുന്ന വര്‍ഷം.ആദ്യമായി കാശുകൊടുത്ത് വെള്ളിനക്ഷത്രം വാങ്ങിത്തുടങ്ങുന്ന വര്‍ഷം.ആ വര്‍ഷത്തെ ഓണത്തിനാണ് പ്രിയദര്‍ശനും,മോഹന്‍ലാലും ചേര്‍ന്ന് അപ്പുക്കുട്ടനെന്ന പ്രാരാബ്ധക്കാരനെ എന്റെ മുമ്പിലേക്കിറക്കി വിടുന്നത്.കിലുക്കവും,തേന്മാവിന്‍കൊമ്പത്തുമൊക്കെ ടി.വിയില്‍ കണ്ടു രസിക്കുമ്പോള്‍ ഒരുപാടാഗ്രഹിച്ചിരുന്നു ഈയൊരു ടീമിന്റെ ഒരു ടിപ്പിക്കല്‍ കോമഡി എന്റര്‍ടെയിനര്‍ തിയേറ്ററിലിരുന്നു കാണാനായി. പ്രിയന്‍-ലാല്‍ ടീമിന്റെ ചന്ദ്രലേഖയില്‍ ശോഭനയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന വെള്ളിനക്ഷത്രം എക്‌സ്‌ക്ലൂസീവില്‍ നിന്നാണ് ചന്ദ്രലേഖയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളൊക്കെയും ആരംഭിക്കുന്നത്.പിന്നീട് ഇരുവരും ഡേറ്റ് പ്രശ്‌നം മൂലം ഒഴിവായി.97 ലെ ഓണക്കാലത്ത് കളിയൂഞ്ഞാല്‍,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കളിയാട്ടം, മായപ്പൊന്മാന്‍, ഗുരു എന്നീ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ചന്ദ്രലേഖ റിലീസ് ചെയ്തത്.

ചന്ദ്രലേഖ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റേതായി വന്ന ചിത്രങ്ങളിലെ ഏറ്റവും അവസാനത്തെ പെര്‍ഫക്ട് എന്റര്‍ടെയിനറാണെന്നാണെന്റെ പക്ഷം;തങ്ങളൊരുപാടു തവണ സൃഷ്ടിച്ച മായികാപ്രപഞ്ചത്തിലെ തിളക്കമുറ്റ ഏടുകളിലെ അവസാനത്തേത്. മലയാളസിനിമയില്‍ തന്നെയും അതേ ശ്രേണിയില്‍ അതിനോട് കിടപിടിക്കുന്ന മറ്റൊരു സിനിമ വന്നിട്ടുണ്ടോ എന്നു സംശയമാണ്. ഒരു ചെറിയ ഉദാഹരണം പറയാം. തലേ രാത്രിയിലെ ഹോസ്പിറ്റലിലെ ഉറക്കമിളയ്ക്കലിനു ശേഷം അപ്പുക്കുട്ടന്‍ വീട്ടിലെത്തിയിരിക്കുകയാണ്. അയാളുടെ ശരീരഭാഷയില്‍ മുഴുവന്‍ ആ രാത്രിയുടെ അസഹ്യതയാണ്.കഥയറിയാതെ അന്തം വിട്ടു നില്‍ക്കുന്ന നൂറിനോട് ഹോസ്പിറ്റലില്‍ സംഭവിച്ചതെന്തെന്നു പറയുകയാണ് തൊട്ടടുത്ത സീനില്‍ അപ്പുക്കുട്ടന്‍. ആ കഥ പറച്ചിലിന്റെ ഒരു ടോണുണ്ട്.പിന്നെ അതിനെയും അപ്രസക്തമാക്കുന്ന മോഹന്‍ലാലിന്റെ ശരീരഭാഷയും. ശരീരം എങ്ങനെയാണ് അത് അത്ര പ്രസക്തമല്ലാത്ത ഒരു ചുറ്റുപാടില്‍ ഉപയോഗിക്കേണ്ടത് എന്നതിന്റെ ഒരു മാസ്റ്റര്‍ക്ലാസ് എക്‌സിബിഷനാണ് ചന്ദ്രലേഖയിലെ ഈ ഫ്രെയിമുകള്‍. ആ കഥ പറച്ചിലിനിടയില്‍ ജാറില്‍ നിന്ന് വെള്ളം ഗ്ലാസ്സിലേക്കൊഴിച്ചു പിന്നെ ആ ജാര്‍ എടുത്തു വായിലേക്ക് കമിഴ്ത്തുന്ന ഒരു ഷോട്ടുണ്ട്.

എത്രമേല്‍ ബോധപൂര്‍വം ഒരുക്കിയ ഷോട്ടാണെങ്കിലും അത് എക്‌സിക്യൂട്ട് ചെയ്തിരിക്കുന്ന രീതിയുടെ സ്വാഭാവികത ഉണര്‍ത്തുന്ന നര്‍മ്മം അത്രമേല്‍ പൊട്ടിചിരിപ്പിക്കുന്നതാണ്.
അതിനു തുടര്‍ച്ചായി വരുന്ന, പെട്ടി കുത്തിത്തുറക്കാന്‍ നോക്കുന്ന ശ്രീനിവാസന്റെ റിയാക്ഷന്‍ ഷോട്ടുകളും ചിരിയുടെ നിര്‍ബാധമായ ഒഴുക്കുണ്ടാക്കുന്നു.
‘ഇത് ആല്‍ഫി,ആല്‍ഫ്രഡ് ഫെര്‍ണാണ്ടസ്’
‘അപ്പൊ അവനെവിടെപ്പോയി?’
‘എടാ,അവനെ ആരും കണ്ടിട്ടില്ല.അതോണ്ടല്ലേ എല്ലാരും കൂടി എന്നെപ്പിടിച്ചു അവനാക്കിയത് ‘
‘എന്നാലും അവനെവിടെപ്പോയി?’
‘എടാ അവനെ ആരും കണ്ടിട്ടില്ലെന്ന് ‘
പൂട്ട് തുറക്കാന്‍ ആഞ്ഞു ശ്രമിക്കുന്നതിനിടയില്‍ ശ്രീനിവാസന്‍ വീണ്ടും
‘എന്നാലും അവനെവിടെപ്പോയി?’

എഴുതി വരുമ്പോള്‍ ഈ ഡയലോഗുകളില്‍ എവിടെയും ഹ്യൂമര്‍ ഇല്ല.പക്ഷെ വെറും ഒരു ഡയലോഗിന്റെ ആവര്‍ത്തനം കൊണ്ട് പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിരി അമ്പരപ്പിക്കുന്നതാണ്.
നിവൃത്തികേടുകളുടെ പാരമ്യത്തിലാണ് ചന്ദ്രലേഖയിലെ മിക്ക കഥാപാത്രങ്ങളുടെയും നില്‍പ്പ്.പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍,അവളുടെ പിതാവിന്റെ കടയില്‍ അയാളുടെ ആട്ടും തുപ്പുമേറ്റു കഴിയുന്ന നൂറ് താനാ കടയുടെ പിന്നിലെ ചായ്പ്പില്‍ ഒരൊറ്റബെഞ്ചിലാണ് രാത്രിയുറങ്ങാറ് എന്ന് ദൈന്യതയോടെ പറയുമ്പോള്‍ അപ്പുക്കുട്ടന്‍ ചോദിക്കുന്ന മറുചോദ്യം എന്നെ ഒരേസമയം ചിരിപ്പിക്കുകയും,കരിയിപ്പിക്കുകയും ചെയ്യാറുണ്ട്’നല്ല വീതിയുള്ള ബെഞ്ചാണോ?’ഇതിലും ഭംഗിയായി-ബ്രൂട്ടലായും-അപ്പുക്കുട്ടന്‍ തന്റെ നിവൃത്തികേട് എങ്ങനെയവതരിപ്പിക്കാനാണ്?!കാമുകിയുടെ വള പണയം വെച്ചു കിട്ടിയ കാശും വെള്ളത്തിലായെന്ന് തിരിച്ചറിയുന്ന നൂറ് തന്റെ നെഞ്ചിലെരിയുന്ന തീയിനെക്കുറിച്ചു വേവലാതിപ്പെടുമ്പോള്‍ അപ്പുക്കുട്ടന്റെ പ്രതികരണം ഇങ്ങനെയാണ്.’ഒരു പൂവെടുത്ത് തലയില്‍ വെച്ച് റോഡില്‍ക്കൂടെ ഓടിയാലോയെന്നാലോചിക്കുവാണ് ഞാന്‍’.നൂറ് ചവിട്ടി നില്‍ക്കുന്നത് ചളിയിലാണെങ്കില്‍,അനുനിമിഷം താഴ്ന്നുപോകുന്ന ചതുപ്പിലാണ് അപ്പുക്കുട്ടന്റെ നില്‍പ്പ്.ചെയ്യുന്ന കള്ളത്തരത്തിലോരോ അണുവിലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രിയന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നത് ഇതുപോലുള്ള ടിറ്റ്‌സ് ബിറ്റ്‌സിന്റെ കൃത്യമായ പ്ലേസിംഗില്‍ കൂടിയാണ്.

മോഹന്‍ലാലിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അയാളുടെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അപ്പുക്കുട്ടന്‍. കോമഡി ടൈമിംഗ്, എനര്‍ജി, കാര്‍ട്ടൂണിനെ അനുസ്മരിപ്പിക്കുന്ന ശരീര ചലനങ്ങള്‍ തുടങ്ങിയവയിലൂടെ അയാള്‍ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത് മറ്റേതൊരു നടനും സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര അനായാസതയോടെയാണ്. ഹോസ്പിറ്റലില്‍ കയര്‍ കിട്ടിയതിന്റെ അടിയിലൂടെ അയാള്‍ ഊര്‍ന്നിറങ്ങി തൊട്ടു താഴെയുള്ള ഫ്‌ലോറില്‍ എത്തുന്ന ഒരു സീനുണ്ട്, ചന്ദ്രയുടെ വസ്ത്രം മാറ്റാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ ആ നഴ്സുമായുള്ള ഒരു കോമ്പിനേഷന്‍ സീനില്‍ കാണുന്ന ഒരു മുഖഭാവമുണ്ട് (കണ്ണടക്കുന്നതിന് തൊട്ടുമുന്‍പ് കുറ്റബോധം കൂടു കൂട്ടുന്ന ആ കണ്ണുകള്‍..ഹോ!),ഹോസ്പിറ്റലില്‍ കാത്തിരിക്കുമ്പോള്‍ ചന്ദ്രയുടെ സ്യൂട്ട് കേസ് തുറന്നു നോക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു രംഗമുണ്ട്, ഡോക്ടറുടെ നിര്‍ബന്ധത്തിനു വഴങ്ങി ചന്ദ്രയെ ഉണര്‍ത്താന്‍ വേണ്ടി അയാള്‍ പറയുന്ന ‘നീ എത്ര ഭാഗ്യവതിയാണ് ഞാനെത്ര ഭാഗ്യവാനാണ് ‘എന്ന ഡയലോഗിന്റെ ഒരു വോയിസ് മോഡുലേഷനും അതിന്റെ വ്യര്‍ത്ഥത സ്വയം ഓര്‍ത്തെന്നോണമുള്ള ഒരിടര്‍ച്ചയുമുണ്ട്,ലേഖയുടെ സംശയങ്ങള്‍ ‘ചിരിച്ചു’തള്ളുമ്പോഴുള്ള ഒരു എനര്‍ജി ഉണ്ട്, നൂറിനോട് പഴയ ഐസ് സ്റ്റിക്കിന്റെ കഥ പറയുമ്പോഴുള്ള ഒരു ദയനീയത ഉണ്ട്,താമരപ്പൂവില്‍ വാഴും എന്ന പാട്ടില്‍ ചന്ദ്ര എണീറ്റ് നടക്കുന്നത് കാണുമ്പോള്‍ അയാളുടെ മുഖത്തു വിരിയുന്ന ചില ഭാവങ്ങളുണ്ട്,അപ്പുക്കുട്ടന്‍ മോഹന്‍ലാല്‍ അന്ന് വരെ ചെയ്തിട്ടുള്ള ഒട്ടു മിക്ക കഥാപാത്രങ്ങളുടെയും ഏറ്റവും മികച്ച ഫീച്ചറുകളുടെ ഒരു കൊളാഷ് ആയിരുന്നു.ധാര്‍മികതയ്ക്കും നിസ്സഹായതക്കുമിടയില്‍ ഊയലാടുന്ന അപ്പുക്കുട്ടന്‍ അയാളുടെ നിസ്സഹായ കഥാപാത്രങ്ങളുടെ ശ്രേണിയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു എന്നാണെന്റെ വായന.പക്ഷെ അതിന്റെ അയാള്‍ അത്രമേല്‍ ഭംഗിയാക്കിയിട്ടുമുണ്ട്.

അയാളുടെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം അപ്പുക്കുട്ടന്‍ എന്നുമുണ്ടാവും. വാടക കൊടുക്കാനില്ലാതെ നിസ്സഹായതയുടെ ആള്‍രൂപമായി നിന്ന അതെ മനുഷ്യന്‍ തന്നെയാണ്മൂന്നു മാസങ്ങള്‍ക്കപ്പുറം ആറാം തമ്പുരാനിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞൊരു മാച്ചോ റോള്‍ ചെയ്തു ഫലിപ്പിച്ചതെന്നു ആലോചിക്കുമ്പോള്‍ അന്നത്തെ അയാളുടെ റേഞ്ചിനെ വിസ്മയത്തോടെയല്ലാതെ ഓര്‍ക്കാന്‍ പറ്റുന്നില്ല. ചന്ദ്രലേഖക്ക് ശേഷം പ്രിയദര്‍ശന്‍ അതിനെ വെല്ലുന്ന ഒരു തമാശചിത്രം ഒരുക്കിയിട്ടില്ല, എന്തിന് മോളിവുഡില്‍ തന്നെ ചന്ദ്രലേഖയോട് കിട പിടിക്കുന്ന ഒരു ചിത്രം ആ ഴോനേറില്‍ പിന്നീടിറങ്ങിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. അപ്പുക്കുട്ടനു ശേഷം അതിന്റെ പാതിയോളമെങ്കിലും അനായാസത തോന്നിക്കുന്ന ഒരു ഓണ്‍ സ്‌ക്രീന്‍ ഹ്യുമര്‍ മോഹന്‍ലാലില്‍ നിന്നും കിട്ടിയിട്ടില്ല. പെര്‍ഫോമന്‍സുകളും, പാട്ടുകളും, ഫ്രെയിമുകളും, തലയറഞ്ഞു ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന കോമിക് സിറ്റുവേഷനുകളും ഇത്രയും പൂര്‍ണമായി പിന്നീടൊരു സിനിമയിലും ബ്ലെന്‍ഡഡായിട്ടുമില്ല. ചന്ദ്രലേഖ എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസിക് എന്റര്‍റ്റൈനെര്‍ ആണ്,ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയിട്ടുള്ള കൊമേര്‍ഷ്യല്‍ സിനിമയും.

മോഹന്‍ലാലിന്റെ ശരീരചലനങ്ങളുടെ അനന്യമായ പെര്‍കഷനാണ് ചന്ദ്രലേഖ ബാക്കി നിര്‍ത്തുന്ന ഏറ്റവും സുന്ദരമായ ചിത്രം. കുറേയേറെ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. ആക്‌സിഡന്റ് പറ്റിയ ചന്ദ്രയെ ഹോസ്പിറ്റലിലെത്തിച്ച ശേഷം തിരിച്ചുപോകാനിറങ്ങുമ്പോള്‍ മാമുക്കോയയെ കണ്ട ശേഷം അയാള്‍ ഐ.സി.യു.വിലേക്ക് ഓടിക്കയറുന്ന ഒരു രംഗമുണ്ട്.തന്റെ നായകനിലും, അയാളുടെ പ്രതിഭയിലും അത്രയേറെ വിശ്വാസമുള്ള പ്രിയദര്‍ശന്‍ ഒരു ബാക്ക് ഗ്രൗണ്ട് സ്‌കോറിന്റെയും സഹായമില്ലാതെയാണ് ആ ഫ്രെയിം സെറ്റ് ചെയ്തിരിക്കുന്നത്. ഐ.സി.യുവില്‍ നിന്നും ഡോക്ടര്‍മാര്‍ അയാളെ പുറത്തേക്ക് പിടിച്ചു മാറ്റുമ്പോള്‍ ലാലിന്റെ ശരീരചലനങ്ങള്‍ അങ്ങേയറ്റം ഹിലാരിയസായി മാറുന്നുണ്ട്. നഴ്‌സ് സ്റ്റേഷനിലെ ഡെസ്‌കിലേക്കും, അവിടെ നിന്ന് വിസിറ്റേഴ്‌സ് ബെഞ്ചിലേക്കും അയാളൊഴുകി നീങ്ങുകയാണ്; നിലത്ത് എണ്ണ തൂകിപ്പോയിട്ടുണ്ടോ എന്ന് സംശയിപ്പിക്കും വിധം. വേറൊന്ന് ആല്‍ഫിയായി അഭിനയം തുടരാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അപ്പക്കുട്ടന്‍ കുഴപ്പമാകുമോ എന്നു ചോദിക്കുന്ന നിമിഷമാണ്.ശ്രീനി സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ തലയ്ക്കു പിന്നില്‍ കൈകള്‍ കെട്ടി മലര്‍ന്നു കിടക്കുകയാണ്. ശ്രീനി നിര്‍ബന്ധിക്കുമ്പോള്‍ ലാല്‍ പതുക്കെ പ്രലോഭിതനാകുന്നുണ്ട്. കൈകള്‍ രണ്ടും ഒരു പ്രത്യേകതാളത്തില്‍ ഇളക്കി അയാള്‍ ‘കുഴപ്പമാകില്ലേ?’ എന്നു ചോദിക്കുമ്പോള്‍ അയാളുടെയുള്ളിലെ ആശയക്കുഴപ്പം മുഴുവന്‍ ആ കൈചലനങ്ങളാല്‍ സംവേദനം ചെയ്യപ്പെടുന്നു.

പ്രിയനെ വെറും കോപ്പിയടിക്കാരനെന്ന് എഴുതിത്തള്ളുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്ന് രണ്ട് ഫ്രെയിമുകളുണ്ട് ചന്ദ്രലേഖയില്‍.ഒന്നാമത്തേത് ആല്‍ഫിയെ കാണാന്‍ വേണ്ടി ഹോസ്പിറ്റലില്‍ എത്തുന്ന കമ്പനി മാനേജര്‍(അഗസ്റ്റിന്‍)ലാലിനെയും ശ്രീനിയെയും കാണുമ്പോഴുള്ള സീന്‍ ആണ്.അപ്പുവും ആല്‍ഫിയും,അഗസ്റ്റിനും നെടുമുടിക്കും ഇടയില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് നമുക്ക് മാത്രം അറിയാവുന്ന ആശയക്കുഴപ്പത്തിനിടയിലാണ് നെടുമുടി ‘എന്താ കൂട്ടുകാരന്റെ പേര്?’എന്ന് ചോദിക്കുന്നത്.അതിനു ലാല്‍ മറുപടി പറയുന്ന ശൈലിയും ആ ഷോട്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന രീതിയും പ്രിയദര്‍ശന്റെ അനന്യ പ്രതിഭക്കുദാഹരണമാണ് . സമാനമാണ് ഹോസ്പിറ്റലില്‍ വെച്ചു മാമുക്കോയ മോഹന്‍ലാലിനെ കാണുന്ന ഫ്രെയിമിന്റെ ബ്രില്യന്‍സും.നമ്മള്‍ സീനിന്റെ തുടക്കത്തില്‍ കാണുന്നത് ഇരുവരും അടുത്തടുത്തു നില്‍ക്കുന്നതായിട്ടാണ്. എന്നിട്ടും മാമുക്കോയ ലാലിനെ ചീത്ത വിളിക്കുന്നത് അയാള്‍ കേള്‍ക്കുന്നില്ല. എന്തുകൊണ്ടെന്ന് നമ്മളും അത്ഭുതപ്പെടുന്നിടത്താണ് കാമറ പതുക്കെ അവര്‍ക്കിടയിലുള്ള ഗ്ലാസ് സെപറേഷനെ കാണിക്കുന്നത്. തമാശരംഗം എന്ന് നമ്മള്‍ എഴുതിത്തള്ളുന്ന പല ഫ്രെയിമുകളും ആ മനുഷ്യന്‍ എത്ര മനോഹരമായാണ് എടുത്തു വെച്ചിരിക്കുന്നതെന്നുള്ളതിന്റെ ചെറിയൊരുദാഹരണം മാത്രമാണ് ഈ ഫ്രെയിം.

ചന്ദ്രലേഖ എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല. വാണിജ്യസിനിമയുടെ മനം മയക്കുന്ന തിരക്കാഴ്ച്ചകളിലേക്ക് എന്നെ ഉമ്മവെച്ചുണര്‍ത്തിയ എന്റെ ആദ്യ സെല്ലുലോയ്ഡല്‍ റൊമാന്‍സായിരുന്നു. ആദ്യപ്രണയത്തോട് നമ്മള്‍ പുലര്‍ത്തുന്ന എല്ലാ വൈകാരികതീവ്രതകളും ഈ സിനിമയോടും ഞാന്‍ പുലര്‍ത്തുന്നു.അതിനുമപ്പുറം ചന്ദ്രലേഖ എനിക്ക് ഒരു മോഡേണ്‍ ഡേ ക്ലാസിക് കോമഡി കൂടിയാണ്;ഓരോ കാഴ്ചയിലും പ്രണയമേറി വരുന്ന സുന്ദരമായ തിരക്കാഴ്ച്ച