ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ‘ഗംഭീര സിനിമ’! ഇലവീഴാപൂഞ്ചിറ റിവ്യൂ
1 min read

ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ‘ഗംഭീര സിനിമ’! ഇലവീഴാപൂഞ്ചിറ റിവ്യൂ

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇന്ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണെന്ന് തന്നെ പറയാം. മലയാളത്തിലെ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഗംഭീര തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തുടങ്ങുന്നത് 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പോലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ്. അതില്‍ പോലീസ് ഉദ്യോഗസ്ഥരായ മധുവിനെയും സുധിയെയുമാണ് സൗബിനും സുധി കോപ്പയും അവതരിപ്പിക്കുന്നത്.

ആദ്യ പകുതി ജോലി ചെയ്യുന്ന സ്ഥലവും പോലീസുകാരുടെ അവസ്ഥയും ആണ് കാണിക്കുന്നത്. ചിത്രത്തിന്റെ എഴുത്തും സംവിധാനവും പോലീസുകാര്‍ ആയതുകൊണ്ട് അതിന്റെ തീവ്രത ഒട്ടും കുറയാതെ വന്നിട്ടുണ്ട്. ചിത്രത്തിന്റെ ഹൈലേറ്റ് എന്നുപറയുന്നത് ചിത്രത്തിന്റെ കഥ പറച്ചിലാണ്. ഒരു പോലീസ് കാരന്റെ ജീവിതത്തിലെ മൂന്ന് നാല് ദിവസങ്ങള്‍ വളരെ റഫ് ആയി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്. രണ്ടാമത്തെ കാര്യം പറയുകയാണെങ്കില്‍ എല്ലാവരുടേയും പെര്‍ഫോമന്‍സാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. സുധി കോപ്പയും, സൗബിനും, മറ്റ് പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തവരാണേലും അവരുടെയൊക്കെ മികച്ച പ്രകടനങ്ങള്‍ ഈ സിനിമയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

പ്രത്യേകിച്ച് സൗബിന്റെ സമീപകാല സിനിമകള്‍ എടുത്ത് നോക്കുമ്പോള്‍ അതില്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുന്നത്. എല്ലാവരുടേയും പ്രകടന മികവാണ് ഈ സിനിമയില്‍ ഒരു വലിയ പോസിറ്റീവ്. അതേസമയം, സിനിമയുടെ ആദ്യം മുതല്‍ ഇലവീഴാപൂഞ്ചിറയില്‍ ഒളിച്ചിരിക്കുന്ന അപകടവും വെല്ലുവിളികളും സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്. ഇലവീഴാപൂഞ്ചിറ സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കിട്ടുന്നതോടെ ഇത് ഒരു ത്രില്ലര്‍ ചിത്രമാണെന്നും പറയാം. കൂടാതെ ചിത്രത്തിന്റെ ട്വിസ്റ്റും, പെര്‍ഫോമന്‍സും, സൗണ്ടും എല്ലാം കൂടെ നോക്കുമ്പോള്‍ എല്ലാവരും തിയേറ്ററില്‍ പോയി കാണേണ്ട സിനിമ തന്നെയാണ് ഇലവീഴാപൂഞ്ചിറ.