‘പ്രണവിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയേനെ’ എന്ന് ധ്യാന്‍ ശ്രീനിവാസന്‍
1 min read

‘പ്രണവിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയേനെ’ എന്ന് ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിലെ നടനും, സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ശ്രീനിവാസന്റെ മറ്റൊരു മകനായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന സിനിമയിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ധ്യാനിന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ എന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ്.

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ രസകരമായ ട്രെയ്ലര്‍ പുറത്തിറങ്ങിയിരുന്നു. അതേസമയം, ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന പാട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്. പുതുമുഖ നടിയായ മാളവിക മനോജാണ് ചിത്രത്തിലെ നായിക. ചിത്രം ജൂണ്‍ 17ന് തിയേറ്ററില്‍ എത്തും. അതേസമയം, വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിച്ച ഹൃദയം എന്ന ചിത്രവും അതിലെ പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയവും സൗഹൃദവും പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ഒരു ഇന്റര്‍വ്യൂവില്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഹൃദയം എന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിശാഖ് സുബ്രഹ്മണ്യവും ധ്യാനും. പടം ഒരു ക്യാംപസ് സ്റ്റോറിയല്ലേ, അതില്‍ ക്യാംപസിലെല്ലാം പുതിയ ആള്‍ക്കാരല്ലേ, അപ്പൊ ധ്യാനിന് ഏത് റോള് കൊടുക്കുമെന്നാണ് വിശാഖ് സുബ്രഹ്മണ്യം ചോദിച്ചത്. എന്നാല്‍ താന്‍ അതില്‍ ചെയ്യാന്‍ ആഗ്രഹിച്ചത് പ്രണവിന്റെ റോളായിരുന്നു എന്നായിരുന്നു ധ്യാനിന്റ മറുപടി. അങ്ങനെയായിരുന്നെങ്കില്‍ സിനിമയ്ക്ക് രണ്ട് അവാര്‍ഡ് കിട്ടിയേന എന്ന അവതാരിക പറഞ്ഞപ്പോള്‍ മികച്ച നടന്‍ അവാര്‍ഡ് അത് ഉറപ്പായും തനിക്ക് കിട്ടിയേനെ, ഞാന്‍ കാശ് കൊടുത്ത് എങ്ങനെയെങ്കിലും വാങ്ങിച്ചേനെ, എന്ന് ചിരിച്ചു കൊണ്ട് താമാശരൂപത്തിലായിരുന്നു ധ്യാനിന്റെ മറുപടി.