“ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും…” റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെകുറിച്ച് സിനിമ പ്രേക്ഷകൻ ജയൻ വന്നേരി പറയുന്നു
1 min read

“ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും…” റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെകുറിച്ച് സിനിമ പ്രേക്ഷകൻ ജയൻ വന്നേരി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷക്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക് നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ടിറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവരാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷോർണൂർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് റോഷാക് നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ റോഷാക്കിന് ഇപ്പോൾ മികച്ച പ്രേക്ഷക റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമ ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും റോഷാക് കണ്ട സിനിമ പ്രേക്ഷകർ എഴുതുന്ന റിവ്യൂകൾ ഒട്ടനവധിയാണ്. ഇത്തരത്തിൽ റോഷാക് കണ്ട് ത്രില്ലടിച്ച് ജയൻ വന്നേരി എന്ന സിനിമ പ്രേക്ഷകൻ സിനി ഫയലിൽ കുറിച്ച റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

“റോഷക് ചത്താലും തീരാത്ത പക. നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ കൊണ്ട് ജീവിതത്തെ മുന്നോട്ട് നയിക്കാനാകും. ഒന്ന് സ്നേഹം കൊണ്ട്, മറ്റൊന്ന് പക കൊണ്ട്. ലൂക്ക് ആന്റണി രണ്ടാമത് പറഞ്ഞ കാര്യം കൊണ്ട്, അടിമുടി പക കൊണ്ട് ജീവിക്കുന്ന ഒരാളാണ്… അല്ലെങ്കിൽ പകമൂത്ത ഭ്രാന്തായ ഒരാൾ… അതാണ് ലൂക്ക് ആന്റണി. മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയ റിവഞ്ച് സ്റ്റോറികളിൽ നിന്നും അടിമുടി വ്യത്യസ്തമായ ഒരു സിനിമയാണ് റോഷാക്ക്. ഒരു ഹോളിവുഡ് സ്റ്റൈൽ ട്രീറ്റ്മെന്റ് ഉള്ള മനോഹരമായ ഒരു ചിത്രം. മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയമികവിനെ ഏറ്റവും മനോഹരമായ അവതരിപ്പിക്കാൻ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന് സാധിച്ചു. ആ നോട്ടം, ചിരി, എക്സ്പ്രഷൻസ്, ബോഡി ലാംഗ്വേജ്… ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും… ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഈ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ മറ്റാരെക്കൊണ്ടും സാധിക്കുമെന്ന് തോന്നുന്നില്ല. മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം അയാൾക്ക് സിനിമോടുള്ള അടങ്ങാത്ത പ്രണയത്തിൽ നിന്നുണ്ടാകുന്നതാണ്.

 

ഈ ചിത്രത്തിൽ വീണ്ടും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുകയാണ്… സാധാരണ ഒരു സൂപ്പർ താരം അഴിഞ്ഞാടുന്ന ചിത്രത്തിൽ മറ്റുള്ളവരെല്ലാം ആ കഥാപാത്രത്തെ വലം വെക്കുന്ന ഉപഗ്രഹങ്ങൾ ആയി ചുമ്മാ കറങ്ങി തിരിയാറാണ് പതിവ്… എന്നാൽ ആ പതിവ് തെറ്റിച്ചു കൊണ്ട് ഈ ചിത്രത്തിൽ ഓരോ ചെറിയ കഥാപാത്രവും വ്യക്തമായ ഐഡന്റിറ്റിയും സ്പെയ്സും ഡെപ്തും ഉള്ള കഥാപാത്രങ്ങൾ ആയിരിക്കുകയും അവ കൈകാര്യം ചെയ്ത നടീ നടന്മാർ അവരുടെ പെർഫോമൻസ് കൊണ്ട് മികച്ച റിസൾട്ട് നൽകുകയും ചെയ്തിട്ടുണ്ട്… ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി തുടങ്ങിയവരെല്ലാം ഏറ്റവും മികച്ച പെർഫോമൻസ് നൽകിയപ്പോൾ ബിന്ദു പണിക്കർ അവരുടെ കരിയർ ബെസ്റ്റ് പെർഫോമൻസിലൂടെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. സെക്കൻഡ് ഹാഫിലെ രണ്ടുമൂന്നു സീനുകളിൽ അവരുടെ പ്രകടനം അതുവരെ നിറഞ്ഞാടിയ മമ്മൂക്കയെ പോലും മറികടക്കുന്നതായി തോന്നി..

പ്രായവും അസുഖവും തളർത്തിയ ഒരു കലാകാരിക്ക് നൽകാവുന്ന ഏറ്റവും മഹത്തരമായ പിന്തുണയാണ് ഇങ്ങനൊരു കഥാപാത്രവും ഈ സിനിമയും. മികച്ച തിരക്കഥയുടെ ബലത്തിൽ (രണ്ടാം പകുതി കുറച്ചുടെ ബെറ്റർ ആക്കാമായിരുന്നെന്ന് തോന്നി) നിസാം ബഷീർ അണിയിച്ചൊരുക്കിയ റോഷാക് റിവഞ്ച് സൈക്കോ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ഒരു മൂവിയാണ്. മനോഹരമായ ചായാഗ്രഹണത്തിന്റെയും മികച്ച ചിത്രസംയോജനത്തിന്റെയും സഹായത്തോടെ സ്ലോ പേയ്സ്ഡ് ട്രീറ്റ്മെന്റിൽ പറഞ്ഞു പോകുന്ന ചിത്രത്തെ ഒട്ടും മുഷിപ്പിക്കാതെയും ഓരോ സീനും ത്രില്ലിങ്ങോടെയും ആസ്വദിക്കാൻ ബാക്ക് ഗ്രൗണ്ട് സ്കോർ നൽകുന്ന പിന്തുണ ഗംഭീരമാണ്. തീർച്ചയായും തിയറ്ററിൽ കണ്ട് ആസ്വദിക്കേണ്ട ഒരു മികച്ച കലാസൃഷ്ടി… മമ്മൂക്കക്കും നിസാമിനും റോഷാക്ക് ടീമിനും വിജയാശംസകൾ…” ജയൻ വന്നേരി കുറിക്കുന്നു.