“മമ്മൂക്ക മറക്കാതെ അഞ്ചുദിവസവും എനിക്ക് ഊത് കൊണ്ടുവന്നത് ഭയങ്കര അതിശയമായിരുന്നു”… ലൊക്കേഷനിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഗ്രേസ് ആന്റണി
1 min read

“മമ്മൂക്ക മറക്കാതെ അഞ്ചുദിവസവും എനിക്ക് ഊത് കൊണ്ടുവന്നത് ഭയങ്കര അതിശയമായിരുന്നു”… ലൊക്കേഷനിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഗ്രേസ് ആന്റണി

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്ക്‌’ 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് റോഷാക്ക്‌. സമീർ അബ്ദുള്ള ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ചിത്രത്തിൽ മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ പുതിയ രൂപത്തിലും ഭാവത്തിലും ചിത്രത്തിൽ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. മമ്മൂട്ടിയെ കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജഗദീഷ്, സഞ്ജു ശിവറാം, മണി ഷൊർണ്ണൂർ, ബാബു അന്നൂർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളെയാണ് ഇവർ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ റോഷാക്കിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഗ്രേസ് ആന്റണി.

“മമ്മൂക്കയെ കുറിച്ച് ആളുകൾ പറഞ്ഞ് കേൾക്കുമ്പോൾ അതെന്താണെന്ന് അറിയാനുള്ളൊരു ആഗ്രഹമുണ്ടായിരുന്നു. എല്ലാവർക്കും മമ്മൂക്കയെ കാണുന്നത് ഭയങ്കര പേടിയാണ്. പക്ഷേ എനിക്ക് അങ്ങനെയൊന്നുമല്ലായിരുന്നു. ഒരു നിമിഷം മമ്മൂക്കയോടൊപ്പം സംസാരിക്കുമ്പോൾ പത്തിരുപത് ഇൻഫോർമേഷൻ ആണ് നമുക്ക് ഇങ്ങോട്ട് കിട്ടുന്നത്. അദ്ദേഹത്തിന് അറിയാത്ത കാര്യമാണെങ്കിലും പിറ്റേദിവസം ഓർത്തുവച്ച് അതിനെക്കുറിച്ച് നമുക്ക് പറഞ്ഞു തരും. ഷൂട്ടിൽ ഞാനും അദ്ദേഹവും മാത്രമുള്ള ഒരു ഷോട്ട് എടുക്കുകയായിരുന്നു. ലൂക്കയും സുജാതയും മാത്രമുള്ള ഒരു വീടാണ്. അതുകൊണ്ട് ഞാനും അദ്ദേഹവും മാത്രമാണ് ആർട്ടിസ്റ്റുകൾ ആയി അവിടെയുള്ളൂ. ഞങ്ങൾ എന്തോ പറഞ്ഞു തുടങ്ങി പെർഫ്യൂമിലെത്തി, പിന്നെ കറങ്ങിത്തിരിഞ്ഞ് ഊതിലെത്തി. ഊത് ഉണ്ടാക്കുന്നതെങ്ങനെയാണ് എന്നൊക്കെ പറഞ്ഞു തന്നു. ക്ലാസുകൾ കേൾക്കുന്ന പോലെ ഞാൻ അതെല്ലാം കേട്ടുനിന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഊതിന്റെയും പെർഫ്യൂംസിന്റെയും കുറേ കളക്ഷൻസ് ഉണ്ടെന്നും നാളെ വരുമ്പോൾ കൊണ്ടുവരാം എന്നും പറഞ്ഞു.ഞാൻ ആ കാര്യം മറന്നു പോയിരുന്നു. പിറ്റേദിവസം എന്നോട് ചോദിച്ചു, നിനക്ക് അതുവേണ്ടെന്ന്.

എന്നിട്ട് അദ്ദേഹത്തിന്റെ മേക്കപ്പ് മാനന്റെ അടുത്ത് നിന്നും അത് വാങ്ങിച്ച് എനിക്ക് സ്പ്രേ ചെയ്തു തന്നു. ഞാൻ മണത്തു നോക്കി ഇഷ്ടമായ കാര്യം പറഞ്ഞു. എന്താണ് നിനക്ക് ഫീൽ ചെയ്തത് എന്നൊക്കെ ചോദിച്ചു. അതിനെക്കുറിച്ച് പറഞ്ഞുതന്നു. അത് കഴിഞ്ഞപ്പോൾ പിറ്റേദിവസം അടുത്ത പെർഫ്യൂമുമായി വന്നു. ഒരു അഞ്ചുദിവസം അടുപ്പിച്ച് സ്പ്രേ കൊണ്ടുവന്നു. ആളുകൾ മുഴുവൻ നോക്കുമ്പോൾ മമ്മൂക്ക എനിക്ക് സ്പ്രേ അടിച്ചോണ്ടിരിക്കുകയാണ്. നമുക്ക് ഒരു ടെൻഷനുണ്ടാകില്ലെ, മറ്റുള്ളവർ കാണുമ്പോൾ എന്ത് വിചാരിക്കും എന്ന് ഓർത്തിട്ട്. മമ്മൂക്ക മറക്കാതെ അഞ്ചുദിവസവും എനിക്ക് ഊത് കൊണ്ടുവന്നത് ഭയങ്കര അതിശയമായിരുന്നു. അഞ്ചാമത്തെ ദിവസം അദ്ദേഹം എന്നോട് പറഞ്ഞു, നീ വിചാരിക്കുന്നുണ്ടാകും ഇത് നിനക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന്. ഇത് എനിക്ക് വേണ്ടി അടിക്കാൻ കൊണ്ടുവന്നതാണ്. അതിന്റെ കൂട്ടത്തിൽ നിനക്കും തന്നു അത്രയേ ഉള്ളൂ, എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് തോന്നുന്നില്ല വേറെ ഒരാളും നമുക്കുവേണ്ടി കറക്റ്റ് ആയി ഓർത്ത് ഓരോന്ന് കൊണ്ടുവരുമെന്ന്”. ഗ്രേസ് ആന്റണി പറഞ്ഞു.